കൽപ്പറ്റ: വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ കിർമാണി മനോജും സംഘവും കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്. എന്നാൽ, ചെറിയ കേസിൽ പെട്ട് വീണ്ടും അകത്തായതിന്റെ വിഷമത്തിലാണ് കക്ഷി. ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നത്. പരോളിൽ ഇറങ്ങിയ ശേഷം മയക്കു മരുന്നു കേസിൽ കുടുങ്ങിയതിന്റെ വിഷമത്തിലാണ് കിർമാണി മനോജ്.

റിസോർട്ടിൽ ലഹരി പാർട്ടി നടത്തി പിടിയിലായതിന് പിന്നാലെ കിർമാണി മനോജ് നടത്തിയ പ്രതികരണത്തിൽ പൊലീസുകാരും അമ്പരന്നു. ചെറിയ കേസിൽ പെട്ട് നാണക്കേടായെന്നാണ് മനോജ് പൊലീസ് ഉദ്യോഗസ്ഥരോട് പ്രതികരിക്കുന്നത്. ക്വട്ടേഷൻ പരിപാടികൾക്കിടെ പരിചയപ്പെട്ട കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാർഷികാഘോഷത്തിൽ സൗഹൃദം മുൻനിർത്തിയാണ് എത്തിയതെന്നും എന്നാൽ ലഹരിക്കേസ് ആയത് നാണക്കേടായുമാണ് കിർമാണി മനോജിന്റെ പ്രതികരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ഇളവിലാണ് കിർമാണി മനോജ് പുറത്തിറങ്ങിയത്. കഴിഞ്ഞ ഒമ്പതുമാസമായി പുറത്താണ്. സെപ്റ്റംബറിൽ തിരിച്ചു കയറാൻ ഉത്തരവ് ലഭിച്ചെങ്കിലും ഇതിനെതിരെ ചില തടവുകാർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. അങ്ങനെയാണ് കിർമാണി മനോജിനും പരോൾ കാലാവധി നീട്ടിക്കിട്ടിയത്. റിസോർട്ടിൽ ക്രിമിനൽ സംഘമെത്തുമെന്ന രഹസ്യവിവരം ലഭിച്ചതോടെ പൊലീസ് ആദ്യമേ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.

കമ്പളക്കാട് മുഹ്‌സിൻ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാർഷിക ആഘോഷമായിരുന്നു വിവിധ ഗുണ്ടാ നേതാക്കളുമായി റിസോർട്ടിൽ നടന്നത്. ടി പി വധക്കേസ് വിചാരണക്കാലയളവിൽ കിർമാണിയുടെ ഫേസ്‌ബുക്ക് ഉപയോഗം ഏറെ വിവാദമായിരുന്നു. ഇത്തരത്തിൽ കൊലപാതക കേസികളിലൂടെ കുപ്രസിദ്ധി നേടിയ മനോജിന് ലഹരിക്കേസ് നാണക്കേടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാളുടെ പ്രതികരണം.

അതേസമയം വയനാട്ടിൽ മയക്കുമരുന്ന് പാർട്ടി നടന്ന റിസോർട്ടിനെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസ്. ഒത്തുകൂടിയത് ഗുണ്ടകളാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് റിസോർട്ട് നടത്തിപ്പുകാർ പറയുന്നത്. കൊച്ചിയിലെ പ്രധാന ക്വട്ടേഷൻ സംഘത്തലവൻ അടക്കം പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതായി സൂചന. റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളും പിടിയിലായവരുടെ ഫോൺ കോളുകളും വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

അതേസമയം ലഹരിമരുന്ന് പാർട്ടിയിൽ 16 പേർ പിടിയിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ ഗുണ്ടാ നേതാക്കളിലേക്ക് നീങ്ങുകയാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘ തലവൻ ലഹരിമരുന്ന് പാർട്ടിയിൽ പങ്കെടുക്കാനായി വയനാട്ടിലേക്ക് എത്തിയതായി സൂചനയുണ്ട്. റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളും പിടിയിലായ പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും പൊലീസ് വിശദമായി പരിശോധിക്കും.