കൊച്ചി: കേരള സർക്കാറുമായി ഇനി ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കി കിറ്റക്‌സ് ഗ്രൂപ്പ് തെലുങ്കാനയിലേക്ക്. പതിനായിരങ്ങൾക്ക് ജോലി നൽകണമെന്ന് ആഗ്രഹിച്ച തന്നെ കേരളത്തിൽ നിന്ന് ചവിട്ടി പുറത്താക്കുകയായിരുന്നുവെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. നിക്ഷേപവുമായി ബന്ധപ്പെട്ട് തെലങ്കാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലേക്ക് പോകുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ മൃഗത്തെ പോലെ ആട്ടിയോടിക്കുകയായിരുന്നു. മറ്റൊരു വ്യവസായിക്കും ഇങ്ങനെ ഒരു ഗതി വരരുത്. കഴിഞ്ഞ കുറെ ദിവസം വേദന അനുഭവിച്ചു. ഇനി ഇത് സാധിക്കില്ല. വ്യവസായം തുടങ്ങുന്ന കാര്യത്തിൽ കേരളത്തിൽ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ പുതിയ തലമുറയുടെ ഭാവി ആപത്തിലെന്നും സാബു എം ജേക്കബ് മുന്നറിയിപ്പ് നൽകി.

'എത്രനാൾ ആട്ടും തുപ്പും സഹിച്ച് ഇവിടെ നിൽക്കാൻ സാധിക്കും. പതിനായിരങ്ങൾക്ക് ജോലി നൽകണമെന്നത് വലിയ സ്വപ്നമായിരുന്നു. ആട്ടിയോടിക്കുകയാണ് ഉണ്ടായത്. ഞാൻ സ്വന്തമായി പോകുന്നതല്ല. എന്നെ ആട്ടിയോടിക്കുകയായിരുന്നു. വലിയ വേദനയുണ്ട്. എനിക്ക് ഉണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാവാൻ പാടില്ല. ജീവൻ പണയം വെച്ചും ബിസിനസ് ചെയ്യുന്നവർ എന്തു ചെയ്യും. ഇക്കാര്യങ്ങളെല്ലാം ചിന്തിക്കണം'

'ഇത് മലയാളികളുടെ പ്രശ്നമാണ്. യുവതീയുവാക്കളുടെ പ്രശ്നമാണ്. മാറ്റം വന്നില്ലെങ്കിൽ വലിയൊരു ആപത്തിലേക്ക് പോകും. എനിക്ക് യാതൊരു പ്രശ്നവുമില്ല. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച്് എന്ന് അറിഞ്ഞ് ആരും തിരിഞ്ഞുനോക്കിയില്ല.സർക്കാരിന്റെ ഭാഗത്ത് നിന്നും ആരും വിളിച്ചില്ല. അതേസമയം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നിക്ഷേപം ക്ഷണിച്ച് വിളി വന്നു. തെലങ്കാന സർ്ക്കാർ സ്വകാര്യ ജെറ്റ് അയച്ചിരിക്കുകയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് തെലങ്കാന.'- സാബു എം ജേക്കബ് പറഞ്ഞു.

'മറ്റു സംസ്ഥാനങ്ങൾ ഏറെ മാറിയിട്ടും കേരളം മാറിയിട്ടില്ല. എന്നെ ചവിട്ടി പുറത്താക്കുകയായിരുന്നു. മൃഗത്തെ പോലെ വേട്ടയാടുകയും ആട്ടിയോടിക്കുകയും ചെയ്തു. എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം. വലിയ അപകടമാണ് പുതിയ തലമുറയുടെ മുന്നിലുള്ളത്.'

'വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ്. മുഖ്യമന്ത്രി മാത്രം മാറിയിട്ട് കാര്യമില്ല. 45 ദിവസമാണ് തന്റെ കമ്പനിയിൽ കയറിയിറങ്ങിയത്. ഉദ്യോഗസ്ഥർ ചെയ്തത് ശരിയാണ് എന്നാണ് സർക്കാരിന്റെ ന്യായീകരണം. പിന്നീട് ഉത്തരവ് പിൻവലിക്കുന്ന സ്ഥിതിയുണ്ടായി. ഇതുകാണിക്കുന്നത് ഞാൻ പറഞ്ഞത് ശരിയായിരുന്നു എന്നാണ്.' ചർച്ചകൾ ഉണ്ടായിട്ട് കാര്യമില്ല. റിസൽട്ട് വേണമെന്ന് വ്യവസായമന്ത്രി പി രാജീവ് വ്യവസായികളുമായി ചർച്ച നടത്താൻ തീരുമാനിച്ച കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ സാബു എം ജേക്കബ് പറഞ്ഞു.