കോലഞ്ചേരി; കിഴക്കമ്പലത്ത് ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കിറ്റക്സ് കമ്പനിയെ പ്രതിക്കൂട്ടിലാക്കാൻ നീക്കം. കമ്പനിയുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള രാഷ്ട്രീയക്കാരിൽ ചിലർ ഇത്തരത്തിലുള്ള പ്രസ്താവനകളുമായി ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു. സ്ഥലം എംപി ബെന്നി ബെഹന്നാനും സ്ഥലം എംഎൽഎ ശ്രീനിജനും കിറ്റക്‌സിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. രാഷ്ട്രീയക്കാരെ ആക്രമിക്കാൻ കിറ്റക്‌സ് കൊണ്ടു വന്നവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ബെന്നി ബെഹന്നാൻ ആരോപിച്ചു.

കമ്പനിയുടെ ക്യാമ്പിൽ താമസിച്ചിരുന്ന തൊഴിലാളികളിൽ ഒരു വിഭാഗമാണ് ഇന്ന് പുലർച്ചെ പൊലീസിനെ ആക്രമിച്ചത്. ആക്രണത്തിൽ കുന്നത്തുനാട് സിഐ വിടി ഷാജന് ഗുരുതരമായി പരിക്കേറ്റു.തലയിൽ 6 തുന്നിക്കെട്ടുണ്ട്. കൈയിൽ രണ്ടിടത്ത് ഒടിവും ദേഹത്ത് പലഭാഗത്ത് ചതവുമുണ്ട്. കൂടെയുണ്ടായിരുന്ന എ എസ് ഐയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. പൊലീസുകാരിൽ ചിലർക്കും മർദ്ദനമേറ്റിട്ടുണ്ട്.തല്ലിപ്പൊളിച്ചും തീയിട്ടും രണ്ട് പൊലീസ് വാഹനങ്ങൾ തകർത്തു. ഏതാനും വാഹനങ്ങൾക്ക് കേടുപാടുകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
മയക്കുമരുന്നുകൾക്കും കഞ്ചാവിനും അടിമകളായ ഒരുകൂട്ടം തൊഴിലാളികളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമീക തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.

സെക്യൂരിറ്റി ഗാർഡുകളുടെ കാവലിലാണ് കിഴമ്പലത്തെ താമസകേന്ദ്രങ്ങളിൽ അതിഥി തൊഴിലാളികളെ കമ്പനി പാർപ്പിച്ചിട്ടുള്ളത്. താമസകേന്ദ്രങ്ങളുടെ പരിസരത്തുപോലും സെക്യൂരിറ്റിക്കാർ പുറമെ നിന്നുള്ളവരെ അടുപ്പിക്കില്ല. ക്യാമ്പിനകത്ത് തൊഴിലാളികൾ തമ്മിൽ പലതരത്തിലുള്ള കളിയാക്കലുകളും ഇതെത്തുടർന്നുള്ള തർക്കവും പലവട്ടം ഉണ്ടായിട്ടുണ്ടെന്നാണ് പുറത്ത് പ്രചരിക്കുന്ന വിവരം. വേഷവും ഭാഷയും ഭക്ഷണവുമെല്ലാം പരസ്പരം കളിയാക്കലുകൾക്ക് കാരണമായിട്ടുണ്ടെന്നും ഇതുമൂലം താമസക്കാർക്കിടയിൽ ഉള്ളാലെ ചേരിതിരിവ് ഉണ്ടായിട്ടുണ്ടെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇതുകൂടാതെ ഇവരിൽ വലിയൊരുവിഭാഗം ലഹരിക്കടമകളാണ്. ഇത് സ്ഥാപനനടത്തിപ്പുകാർക്കും സെക്യൂറ്റി ചുമതല ഉള്ളവർക്കം അറിയാമെങ്കിലും നിന്ത്രിക്കാൻ തയ്യാറായില്ലെന്നാണ് വ്യാപകമായി ഉയർന്നിട്ടുള്ള വിമർശനം. കമ്പനിയിൽ ജോലിയിലുള്ള ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസിന്റെ കൈവശമില്ലന്നാണ് അറിയുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പുറമെ ശ്രീലങ്കയിൽ നിന്നുള്ളവരും ഇവടെ ജോലിക്കാരായി എത്തിയിട്ടുണ്ടെന്നാണ് സൂചന.

ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഇനിയും സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഇതരസംസ്ഥാനത്തൊഴിലാളികളെക്കുറിച്ചുള്ള വിവരശേഖരണത്തിന് മുമ്പ് പലതവണ ഗവൺമെന്റ് തലത്തിൽ ആംഭിച്ച നീക്കങ്ങൾ ഇനിയും ഫലപ്രാപ്തിയിയെത്തിയിട്ടില്ലന്നാണ് ലഭ്യമായ വിവരം. സംഭവത്തിൽ 150-ൽപ്പരം അതിഥിത്തൊഴിലാളികളെ ഇന്ന് പുലർച്ചയോടെ പൊലീസ് കസറ്റഡിയിൽ എടുത്തിരുന്നു. ഇവരെ പുത്തൻകുരിശ് ,കുന്നത്തുനാട് പൊലീസ് സ്റ്റേഷനുകളിൽ ചോദ്യം ചെയ്തുവരികയാണ്.

കസ്റ്റഡിയിൽ എടുത്തിട്ടുള്ളവരെ സംബന്ധിച്ചുള്ള വിവരശേഖരം പൊലീസിന് പൊല്ലാപ്പായിരിക്കുകയാണ്. ഇവർ പറയുന്ന വിലാസങ്ങളും അനുബന്ധമായി ഹാജരാക്കുന്ന രേഖകളും കൃത്യമായിരിക്കാൻ ഇടയില്ലെന്നാണ് പൊലീസ് നിഗമനം.ഈ സാഹചര്യത്തിൽ ഇവിരെക്കുറിച്ചുള്ള കൃത്യവിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് മറ്റുമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് സംഘർഷം ഉണ്ടായത്. രാത്രി 12 മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘർഷം പൊലീസിനു നേരെയും നാട്ടുകാർക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികൾ ഒരു പൊലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. പിന്നീട് 100-ൽ അധികം തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കിഴക്കമ്പലം കിറ്റക്‌സിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികൾക്കിടയിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും തൊഴിലാളികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

പൊലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികൾ ചേർന്ന് അടിച്ചു തകർത്തു. പൊലീസുകാർക്ക് ക്രൂരമായ മർദനമേറ്റു. തുടർന്ന് സംഭവം അന്വേഷിക്കാനെത്തിയ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീപ്പ് തൊഴിലാളികൾ അഗ്നിക്കിരയാക്കി. പൊലീസുകാർ ജീപ്പിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. വാഹനം പൂർണമായും കത്തിനശിച്ചു. കുന്നത്തുനാട് സിഐയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റു. എഎസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കും പരിക്കേറ്റു. മദ്യപിച്ച് പരസ്പരം ഉണ്ടായ തർക്കമാണ് പ്രശ്‌നത്തിന് തുടക്കമെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചവരെ പോലും ഇവർ മർദിച്ചു.

സ്ഥലത്തെത്തിയ നാട്ടുകാർക്കുനേരെ തൊഴിലാളികൾ കല്ലെറിയുകയും ചെയ്തു. തുടർന്ന് ആലുവ റൂറൽ എസ്‌പി കാർത്തിക്കിന്റെ നേതൃത്വത്തിൽ 500 ഓളം പൊലീസുകാർ സ്ഥലത്തെത്തി. ഇവർ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂകയായിരുന്നു.