തിരുവനന്തപുരം: തിരുവനന്തപുരത്തെ മാധ്യമ ലോകത്തെ വീണ്ടും നടുക്കുകയാണ് വാഹനാപകടം. കെ എം ബഷീറിന്റെ കൊലപാതകത്തിന് പിന്നലെ കറുത്ത കരങ്ങൾ കൊറോണക്കാലത്തും വിലസുമ്പോഴാണ് എസ് വി പ്രദീപിന്റെ ജീവനും അപകടം കൊണ്ടു പോകുന്നത്. ബഷീർ സൗമ്യനായിരുന്നുവെങ്കിൽ പ്രദീപ് അനീതിക്കെതിരെ സന്ധിയില്ലാതെ പോരാടിയ മാധ്യമ പ്രവർത്തകനാണ്. അതുകൊണ്ട് തന്നെ ബഷീറിന്റെ മരണത്തിലെ ദൂരൂഹതകൾ പോലെ കാണാക്കയങ്ങൾ ഇവിടെയുമുണ്ട്. കൈനറ്റിക് ആക്ടീവയിലെ ബഷീറിന്റെ സഞ്ചാര വഴി അറിയാവുന്നവർ

അർദ്ധരാത്രിയിൽ സിറാജിലെ മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ ജീവനെടുത്തത് മ്യൂസിയത്തെ വിവിഐപി അപകടമായിരുന്നു. അപകടമുണ്ടാക്കിയ വാഹനത്തിൽ ഉണ്ടായിരുന്നത് ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും. 2019 ഓഗസ്റ്റിലായിരുന്നു ആ മരണം. ഇന്നും എന്തിനാണ് ബഷീറിനെ കൊന്നതെന്നത് അജ്ഞാതമാണ്. പ്രതികൾക്ക് സെക്രട്ടറിയേറ്റിൽ സുഖവാസം ഒരുക്കിയ സർക്കാരും. ബഷീറിന്റെ മൊബൈൽ ഇന്നും കിട്ടാത്തതിലും ദുരൂഹത. ഒടുവിൽ മാധ്യമങ്ങളിലെ വ്യാജ വാർത്ത കണ്ടു പിടിക്കുന്ന പ്രധാനിയായി പോലും ശ്രീറാം മാറി. പിന്നീട് അത് പിൻവലിച്ചു. പത്രപ്രവർത്തക യൂണിയന്റെ ഇടപെടലായിരുന്നു ഇതിന് കാരണം.

അർദ്ധരാത്രിയിൽ സൗമ്യനായ മാധ്യമ പ്രവർത്തകന് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനോ പ്രതിഷേധിക്കാനോ കേരളത്തിലെ പത്രപ്രവർത്തക കൂട്ടായ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. സത്യസന്ധമായ അന്വേഷണം പോലും നടന്നില്ലെന്ന് അവരും സമ്മതിക്കുന്നു. ഈ ഓർമ്മകൾ വേദനപ്പെടുത്തുന്ന മാധ്യമ കൂട്ടായ്മയിലേക്കാണ് എസ് വി പ്രദീപിന്റെ മരണവും എത്തുന്നത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ. വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്നു പ്രദീപിന്റെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞു. ഇതും സംഭവത്തിന്റെ ദൂരുഹത കൂട്ടുന്നു.

മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപിന്റെ അപകടമരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രദീപ് സഞ്ചരിച്ച ഇരുചക്ര വാഹനത്തെ ഇടിച്ച വണ്ടി ഏതെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്നും ചെന്നിത്തല പറഞ്ഞു.

ബഷീറിന് സംഭവിച്ചത് ഇന്നും ദുരൂഹം

പുലർച്ചെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് മലപ്പുറം ചെറിയമുണ്ടം സ്വദേശി കെ.മുഹമ്മദ് ബഷീർ ആണ് മരിച്ചത്. മുപ്പത്തിയഞ്ചുവയസായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ . പുലർച്ചെ 1.45ന് തിരുവനന്തപുരം പബ്ലിക് ഓഫീസിന് സമീപത്താണ് അപകടം നടന്നത്. അമിത വേഗതയിലായിരുന്ന കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ബഷീറിനെ മ്യൂസിയം പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊല്ലത്ത് ഓഫീസ് മീറ്റിങ്ങിൽ പോയ ശേഷം മടങ്ങുമ്പോളാണ് അപകടം. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു-ഇങ്ങനെയായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത.

പക്ഷേ ആ വാഹനാപകടം പിന്നീട് വലിയ വിവാദമായി മാറി. മരിച്ചത് കെ എം ബഷീർ എന്ന മാധ്യമ പ്രവർത്തകനായതുകൊണ്ടുമാത്രമല്ല. കൊന്നത് യുവ ഐഎഎസ് ഓഫീസർ ശ്രീറാംവെങ്കിട്ടരാമനായതുകൊണ്ട്.വഴിയാണ്. പിന്നീട് സ്വർണ്ണ കടത്തിലെ കൈക്കൂലി കൈമാറ്റം നടന്ന രാത്രിയിലായിരുന്നു ഈ കൊലയെന്നും ചർച്ചകളിൽ എത്തി. എന്നാൽ ബഷീറിന്റെ സ്മാർട്ട് ഫോൺ പോലും കണ്ടെത്തിയില്ല. എന്തോ വാർത്ത കണ്ടെത്തിയ ബഷീറിനെ മനപ്പൂർവ്വം കൊന്നതാണെന്ന സംശയവും സജീവമാണ്. ആ മൊബൈലിന് എന്തു പറ്റിയെന്ന് ഇനിയും ആർക്കും അറിയാത്തതാണ് ഇതിന് കാരണം. ലൈഫ് മിഷനിലെ അഴിമതി പണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ബഷീറിന്റെ മരണത്തെ കൂടുതൽ ദുരൂഹമാക്കുന്നു.

ആ രാത്രിയെ ഉൾക്കൊള്ളാൻ ബഷീറിന്റെ സുഹൃത്തുക്കൾക്ക് ഇപ്പോളും ആയിട്ടില്ല. ഞെട്ടലോടെയാണ് ഇപ്പോളും അവർ അത് പറയുന്നതും. അവരുടെ മറ്റൊരു സുഹൃത്താണ് കാരയ്ക്കാമണ്ഡപത്ത് മരിച്ച പ്രദീപും. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയ മാധ്യമ പ്രവർത്തകനാണ് പ്രദീപ് എന്നതും അപകടത്തിൽ ദുരൂഹത കൂട്ടുന്നു.