കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് ഉൾപ്പെടെ എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി സൈജു തങ്കച്ചൻ അമിതവേഗത്തിൽ വാഹനം പിന്തുടർന്നതാണ് മോഡലുകളടെ വാഹനം അപകടത്തിൽപ്പെടാൻ കാരണമെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. വാഹനം ഓടിച്ചിരുന്ന അബ്ദുൾ റഹ്മാൻ അമിതമായി മദ്യപിച്ചിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. റോയ് വയലാറ്റും സൈജുവും ദുരുദ്ദേശത്തോടെ ഹോട്ടലിൽ തങ്ങാൻ നിർദേശിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോർട്ട്.

എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. റോയ് വയലാട്ട് അടക്കം എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സൈജു തങ്കച്ചൻ മോഡലുകളുടെ കാർ പിന്തുടർന്നതാണ് അപകടം ഉണ്ടാക്കിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഓടിച്ച അബ്ദുൾ റഹ്മാൻ ആണ് ഒന്നാം പ്രതി. സൈജു തങ്കച്ചൻ രണ്ടാം പ്രതിയും റോയ് വയലാട്ട് മൂന്നാം പ്രതിയുമാണ്.

നേരത്തെ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആൻസി കബീറിന്റെ ബന്ധുക്കൾ രംഗത്തുവന്നിരുന്നു. റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തങ്ങളെ സ്വാധീനിക്കാൻ പ്രതികളിലൊരാളായ അബ്ദുൾ റഹ്മാൻ ശ്രമിച്ചെന്നാണ് ആരോപണം. കേസ് വഴി തെറ്റിക്കുന്ന തരത്തിൽ നടക്കുന്ന ഇപ്പോഴത്തെ അന്വേഷണം പ്രഹസനമെന്നും ആൻസി കബീറിന്റെ ബന്ധു നസിമുദ്ദീൻ പ്രതികരിച്ചിരുന്നു.

നവംബർ ഒന്നിന് നടന്ന അപകടത്തിൽ കാറോടിച്ചിരുന്നത് തൃശൂർ മാള സ്വദേശി അബ്ദുൾ റഹ്മാനായിരുന്നു. കേസിലെ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം നിരന്തരം കുടുംബാങ്ങളുമായി സംസാരിക്കുകയും ഒന്നാം പ്രതി റോയി വയലാട്ട് കേസിൽ നിരപരാധിയാണെന്ന് വിശ്വസിപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇയാൾ മരിച്ച മറ്റൊരു മോഡൽ അഞ്ജനാ ഷാജന്റെ വീട്ടിലും പോയിരുന്നു. അഞ്ജനയുടെ സഹോദരനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഫോർട്ടുകൊച്ചി 'നമ്പർ 18' ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുള്ള പോക്സോ കേസിന്റെ ആധാരമായ സംഭവങ്ങൾ മോഡലുകളുടെ അപകട മരണത്തിന് മുൻപാണ്. ഈ സംഭവവും മോഡലുകളുടെ മരണം തമ്മിൽ ബന്ധമുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മുൻ മിസ് കേരള ആൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉൾപ്പെടെ മൂന്നു പേർ ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ചത്. അപകടം നടന്ന് മണിക്കൂറുകൾക്കകം നന്പർ 18 ഹോട്ടലിലെ സിസിടിവി ദ്യശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ആരോ മനഃപൂർവം നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു. ഹോട്ടലിനെ ലഹരിപ്പാർട്ടിയുടെ വിവരങ്ങളും പുറത്ത് വന്നിരുന്നു.