തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരിൽ ബിജെപിക്കാർ കടത്തിക്കൊണ്ടുവന്ന കുഴൽപ്പണം കൊടകരയിൽ കവർന്ന കേസിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. ബിജെപി പണമിടപാടുകളുടെ മുഖ്യ ചുമതലക്കാർ സംസ്ഥാന പ്രസിഡന്റും സംഘടനാ ജനറൽ സെക്രട്ടറിയുമാണ്. സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശിനെയും സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെയും ചോദ്യം ചെയ്തു. ഇതിന്റെ തുടർച്ചയായി സംസ്ഥാന പ്രസിഡന്റിന്റെയും മൊഴിയെടുക്കേണ്ടി വരുമെന്ന് അന്വേഷകസംഘം സൂചിപ്പിച്ചു. ദേശാഭിമാനിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

കേസിൽ ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ ചോദ്യം ചെയ്യുന്നുണ്ട്. പണം കടത്തിയ ആർഎസ്എസ് പ്രവർത്തകൻ ധർമരാജിന്റെ മൊഴിപ്രകാരമാണ് സതീശനെ ചോദ്യംചെയ്യുന്നത്. തൃശൂരിൽ താമസ സൗകര്യമൊരുക്കിയത് സതീശനുൾപ്പെടെ ജില്ലാ നേതാക്കളാണെന്നാണ് മൊഴി. തെക്കൻ ജില്ലയിലെ ബിജെപി എ ക്ലാസ് മണ്ഡലത്തിലേക്കുള്ള പണമാണ് കവർന്നതെന്നാണ് സൂചന. ഒരു എ ക്ലാസ് മണ്ഡലത്തിൽ അഞ്ചുകോടി ഒഴുക്കാനായിരുന്നു തീരുമാനമെന്നും ദേശാഭിമാനി പറയുന്നു.

കൊടകര കേസിൽ അതിശക്തമായ നടപടികൾ ഉണ്ടാകുമെന്ന സൂചനകളാണ് സിപിഎം പാർട്ടി പത്രം കൂടിയായ ദേശാഭിമാനി നൽകുന്നത്. ബിജെപിയുടെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തിക്കാനുള്ള ബോധപൂർവ്വമായ നീക്കമുണ്ടാകും. പരാതിക്കാരനായ ഷംജീറിന്റെ സഹായി ഇപ്പോൾ ജയിലിലാണ്. ഇയാളാണ് കുഴൽപ്പണം കടത്തുന്ന വിവരം ചോർത്തിയതെന്നാണ് ആരോപണം. ഇയാളെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. പണം ധർമ്മരാജന് നൽകിയത് സുനിൽ നായിക്കാണെന്നാണ് അയാൾ പറയുന്നത്.

എന്നാൽ സുനിൽ നായിക് അല്ല പണം നൽകിയതെന്ന സംശയം പൊലീസിനുണ്ട്. ഇത്തരത്തിലുള്ള മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഷംജീറിനൊപ്പം കാറിലുണ്ടായിരുന്ന സഹായിയെ ചോദ്യം ചെയ്യുന്നത്. ഇതിലൂടെ പണത്തിന്റെ ഉറവിടം കണ്ടെത്താനാകും ശ്രമിക്കുക. അതിനിടെ സുരേന്ദ്രനെ കരിവാരി തേയ്ക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന ആരോപണം ബിജെപിക്കുണ്ട്. കവർച്ചാ കേസ് അന്വേഷണം വഴി തെറ്റിയെന്നും അവർ പറയുന്നു.

എ ക്ലാസ് മണ്ഡലത്തിന് അഞ്ച് കോടിയാണ് അനുവദിച്ചത്. എന്നാൽ ഇതിൽ ഒന്നരക്കോടി ഉന്നതനേതാവിന്റെ നിർദ്ദേശപ്രകാരം മാറ്റിയെന്നാണ് പുതിയ വിവരം എന്ന് ദേശാഭിമാനി പറയുന്നു. ചോദ്യം ചെയ്യലിൽ കുഴൽപ്പണവുമായി ബന്ധമില്ലെന്നുള്ള ഒരേ മറുപടിയാണ് എം ഗണേശ്, ജി ഗീരീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവർ നൽകിയത്. എന്നാൽ പണക്കടത്തുമായി കൂടുതൽ വിവരങ്ങൾ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്ന് കർത്ത വ്യക്തമാക്കിയിരുന്നു.

ചോദ്യംചെയ്യലിന് മുന്നോടിയായി ഇവർ പരസ്പരം ഫോണിൽ സംസാരിച്ചതായും വിവരം ലഭിച്ചു. മൂന്നുപേരെയും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യംചെയ്യും. കവർച്ചക്കുശേഷം ജില്ലാ നേതാക്കളിലൊരാൾ വൻപണമിടപാട് നടത്തിയതായും വിവരം ലഭിച്ചു.തിരുവമ്പാടി ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടായിരുന്നു ഇടപെടൽ. ഇയാൾ ബിജെപി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരുടെ അതിവിശ്വസ്തനാണ്. പണം കൈമാറിയ ബിനാമിയേയും ഉടൻ ചോദ്യംചെയ്യും.