തൃശൂർ: കൊടകര കള്ളപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാനാണ് നിർദ്ദേശം. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കൈമാറിയത്.

ബിജെപിക്കുവേണ്ടി എത്തിച്ച മൂന്നരക്കോടി രൂപ കവർച്ച ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ. പണത്തിന്റെ ഉറവിടം, എങ്ങോട്ടാണ് കൊണ്ടു പോയത് തുടങ്ങിയ കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട ധർമരാജന്റെ ഫോൺകോളുകളുടെ അടിസ്ഥാനത്തിലാണ് ഇതുവരെയുള്ള ബിജെപി നേതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നത്. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ ഫോണിലേക്കും ധർമരാജൻ വിളിച്ചിരുന്നു. മോഷണം നടന്ന ഉടൻ തന്നെ ധർമരാജൻ എന്തിനാണ് സുരേന്ദ്രന്റെ മകനെ വിളിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരും കോന്നിയിൽ വച്ച് കൂടിക്കാഴ്ചയും നടത്തിയിരുന്നു.

2021 ഏപ്രിൽ 3-ാം തീയ്യതി പുലർച്ചെ നാലര മണിക്ക് കൊടകര മേൽപ്പാലത്തിന് സമീപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ പണം തന്നെയാണെന്ന് അന്വേഷണസംഘം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാൻ കൊണ്ടുവന്ന പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പണം കൊണ്ടുവന്നത് കർണാടകയിൽ നിന്നാണെന്നും കമ്മീഷൻ അടിസ്ഥാനത്തിൽ എത്തിച്ച ഹവാലാ പണമാണ് കവർച്ച ചെയ്തതെന്നും റിപ്പോർട്ടിൽ പൊലീസ് പറയുന്നു.

ഒരു രാഷ്ട്രീയപാർട്ടിയുടേതാണ് പണമെന്നും, അതേ രാഷ്ട്രീയപാർട്ടിയിൽപ്പെട്ടവർ തന്നെയാണ് വാടക കൊള്ളക്കാരെ ഉപയോഗിച്ച് പണം കൊള്ളയടിച്ചതെന്നും തങ്ങൾ നിരപരാധികളാണെന്നും കേസിൽ പിടിയിലായ പ്രതികളും മൊഴി നൽകിയിരുന്നു.