കൊച്ചി: അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റു ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം ആയങ്കിയെ അറസ്റ്റ് ചെയ്യുമെന്ന് കോടതിയിൽ കസ്റ്റംസ് സൂചന നൽകി. കരിപ്പൂർർ സ്വർണ്ണക്കടത്ത് കേസിൽ നിർണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂർ സംഘത്തിലെ പ്രധാനി അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകർക്കൊപ്പമാണ് അർജുൻ എത്തിയത്.

കടത്തു കേസിൽ പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലാണ് അർജുനാണ് മുഖ്യസൂത്രധാരനെന്ന് വ്യക്തമാക്കിയത്. തനിക്ക് ഇതിന്റെ പ്രതിഫലമായി നാൽപതിനായിരം രൂപയും വിമാന ടിക്കറ്റും ലഭിച്ചെന്നും എയർപോർട്ടിൽ നിന്ന് ഒരു ബോക്‌സിലാക്കി സലീം എന്നയാളാണ് സ്വർണം കൈമാറിയതെന്നും ഷെഫീഖിന്റെ മൊഴിയിലുണ്ട്. ഷെഫീഖാണ് പണവുമായി കരിപ്പൂരിൽ എത്തിയത്. ഇയാളെ കസ്റ്റഡിയിൽ കിട്ടാനായി കോടതിയിൽ നൽകിയ അപേക്ഷയിലാണ് ആയങ്കിയെ കസ്റ്റഡിയിൽ എടുത്തുവെന്ന് കസ്റ്റംസ് വ്യക്തമാക്കിയത്. അറസ്റ്റ് ചെയ്യുമെന്ന സൂചനയാണ് ഇത്.

ഷെഫീഖിന് ആയങ്കി അയച്ച സന്ദേശങ്ങൾ കസ്റ്റംസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആയങ്കിയേയും കേസിൽ പ്രതിയാക്കുന്നത്. ഭയക്കരുതെന്നും താൻ രക്ഷപ്പെടുത്താമെന്നും ആയങ്കി അറസ്റ്റിലായ ഷെഫീഖിനെ ഉപദേശിച്ചിരുന്നു. ഇതാണ് തെളിവായി കസ്റ്റംസിന് കിട്ടിയത്. കൊടി സുനിയുടെ അടുത്തയാളാണ് ആയങ്കി എന്നാണ് വിലയിരുത്തൽ. ആകാശ് തില്ലങ്കേരിയുമായും അടുപ്പമുണ്ട്. ഇവരിലേക്ക് അന്വേഷണം കൊണ്ടു പോകാനാണ് കസ്റ്റംസ് തീരുമാനം. ആയങ്കിയ്‌ക്കെതിരെ നിരവധി തെളിവ് കിട്ടിയിട്ടുണ്ട്. ഇനി ആയങ്കിയുടെ മൊഴിയാകും നിർണ്ണായകം.

വിമാനത്തിൽ നിന്ന് പോരുന്നതിന് മുന്നെ അർജുൻ ആയങ്കി വിളിച്ചിരുന്നു. ഇട്ടിരിക്കുന്ന ഷർട്ട് മാറ്റണമെന്നും വേറൊരു നിറത്തിലുള്ള ഷർട്ട് ഇടണമെന്ന് ആവശ്യപ്പെട്ടതായും ഷെഫീഖിന്റെ മൊഴിയിലുണ്ട്. സ്വർണക്കടത്ത് റാക്കറ്റുകൾക്കിടയിൽ കുടിപ്പകയുണ്ടെന്നും സ്വർണം കടത്തുന്നത് ചോർത്തുമെന്ന് മനസ്സിലായതുകൊണ്ടാവാം ഷർട്ട് മാറ്റണമെന്നാവശ്യപ്പെട്ടത് എന്നാണ് കസ്റ്റംസ് കരുതുന്നത്. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ സ്വർണം ഷെഫീഖിൽ നിന്ന് വാങ്ങാനായിരുന്നു അർജുൻ ആയങ്കിയുടെ പദ്ധതി. എന്നാൽ ഇതിന് മുന്നെ ഷെഫീഖ് പിടിയിലാവുകയായിരുന്നു.

രാമനാട്ടുകരയിൽ അഞ്ച് പേർ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വർണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അർജുൻ ആയങ്കിയിലേക്കും എത്തിയത്. കൂടാതെ പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വർണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങൾ അന്നേ ദിവസം എത്തിയിരുന്നു. സംഭവദിവസം അർജുൻ ആയങ്കിയും കരിപ്പൂരിൽ എത്തിയതിന്റെ തെളിവ് പുറത്തുവന്നിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.

ുകയും പൊലീസ് എത്തും മുന്നെ അവിടെ നിന്ന് മാറ്റുകയും ചെയ്തു. എന്നാൽ ഞായറാഴ്ച മറ്റൊരിടത്ത് കാർ കണ്ടെത്തി. ഡിവൈഎഫ്ഐ നേതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറിലാണ് അർജുൻ എത്തിയതെന്ന് തെളിഞ്ഞതോടെ ഈ വാഹന ഉടമയെ ഡിവൈഎഫ്ഐയിൽ നിന്ന് പിന്നീട് പുറത്താക്കി. കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന 'പൊട്ടിക്കൽ' പലതവണ അർജുൻ ആയങ്കി നടത്തിയതായാണ് കസ്റ്റംസിന് വിവരം ലഭിച്ചത്. അങ്ങനെ എങ്കിൽ എത്ര തവണ എത്ര അളവിലുള്ള സ്വർണം തട്ടിയെടുത്തു, സംഘത്തിൽ ആയങ്കിയെ കൂടാതെ മറ്റ് ആർക്കൊക്കെ പങ്ക് എന്നീ കാര്യങ്ങളിൽ ചോദ്യം ചെയ്യലോടെ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. അർജുൻ ഇരുപതോളം തവണ ഇത്തരത്തിൽ കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തെന്നാണ് സംശയിക്കുന്നത്.

അർജുൻ ആയങ്കി സിപിഎം നേതാക്കൾക്കൊപ്പം നിൽക്കുന്ന പഴയ ചിത്രങ്ങൾ ഇതിനിടെ പുറത്തുവന്നിരുന്നു. ഡിവൈഎഫ്ഐയിൽ നിന്ന് അർജുനെ നേരത്തെ തന്നെ പുറത്താക്കിയെന്ന് സംഘടന അറിയിച്ചിരുന്നു. ഇയാളുടെ വീട്ടിൽ ബുധനാഴ്ച വൈകീട്ട് കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു.