തിരുവനന്തപുരം: മാധ്യമങ്ങൾക്കതിരെ വിമര്ശനവുമായി കോടിയേരി ബാലകൃഷ്ണൻ. നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വരുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് കോടിയേരി കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിനെതിരെ ജാതിമത ശക്തികളുടെ ഏകോപനത്തിന് മാധ്യമങ്ങൾ ശ്രമിച്ചു. ഭരണ നേട്ടങ്ങളെ ഇകഴ്‌ത്താൻ മാധ്യമങ്ങൾ ശ്രമിച്ചു, സർക്കാരിനെതിരെ കള്ളക്കഥകൾ പടച്ചു വിട്ടുവെന്നും സിപിഎമ്മിന്റെ മുതിർന്ന നേതാവ് ആക്ഷേപിക്കുന്നു.

സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചു വക്കാൻ ശ്രമം നടന്നുവെന്നും സ്വാതന്ത്ര്യ ദിനം സിപിഎം ആഘോഷിച്ചത് മാധ്യമങ്ങൾ മറ്റു തരത്തിൽ ചിത്രീകരിച്ചുവെന്നും കോടിയേരി പറയുന്നു.

അലക്കി വെളുപ്പിക്കാൻ ശ്രമിച്ച നയതന്ത്ര സ്വർണക്കടത്ത് കീറി പോയ പഴന്തുണിയായെന്ന് പരിഹസിച്ച കോടിയേരി മാധ്യമങ്ങൾ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അന്ധമായ ഇടതുപക്ഷ വിമർശനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വന്നപ്പോഴും മാധ്യമങ്ങൾ മാറുന്നില്ലെന്നാണ് സിപിഎം നേതാവിന്റെ പരാതി.