കൊച്ചി: പെരിയയിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിന് പ്രതികാരമായാണ് കോൺ​ഗ്രസുകാർ വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎമ്മിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയിൽ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. മരിച്ചവരെ അപമാനിക്കുന്ന നിലപാടാണ് കെപിസിസി പ്രസിഡന്റ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി പ്രവർത്തകർ പ്രകോപനങ്ങളിൽ വീണുപോകരുതെന്നും ഒരു ഓഫീസുകളും ആക്രമിക്കരുതെന്നും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു.

പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ കോൺഗ്രസുകാർ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് വെഞ്ഞാറമൂട്ടിലേത് എന്ന് വ്യക്തമായിരിക്കുന്നതായി കോടിയേരി പറഞ്ഞു. കൊലപാതകത്തെ ന്യായീകരിക്കുകയാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചെയ്തത്. സംഭവം നടന്നപ്പോൾ കെപിസിസി പ്രസിഡന്റ് പറഞ്ഞത് ഇതിൽ കോൺഗ്രസിന് പങ്കില്ലെന്നാണ്. മരിച്ചവരെ ഗുണ്ടകളായി അപമാനിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ചെയ്തത്. ഇത്തരം സന്ദർഭങ്ങളിൽ ഇരകളെപ്പറ്റി ആരെങ്കിലും ഇത്തരത്തിൽ ക്രൂരമായി സംസാരിക്കുമോയെന്നും കോടിയേരി ചോദിച്ചു. ഇത് സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനുള്ള കോൺഗ്രസ് പദ്ധതിയുടെ ഭാഗമാണ്. നിയമസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിച്ച് ദയനീയമായി പരാജയപ്പെട്ട കോൺഗ്രസ് കേരളത്തിൽ കലാപത്തിന് വേണ്ടി ശ്രമിക്കുകയാണ്. സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായി എന്ന പേരിൽ സെക്രട്ടേറിയറ്റിൽ കയറി അക്രമം സംഘടിപ്പികാകനും കലാപത്തിനും വേണ്ടി ശ്രമിച്ചത് കേരളം അടുത്തിടെ കണ്ടതാണ്.

ഏറ്റെടുക്കുന്ന ഓരോ പ്രശ്‌നവും ജനങ്ങൾ തള്ളിക്കളയുന്നതോടെ നിരാശരായ കോൺഗ്രസ് നേതൃത്വം അക്രമത്തിനായി അണികളെ കയറൂരി വിട്ടിരിക്കുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയിട്ടുള്ള രാഷ്ട്രീയപാർട്ടിയാണ് കോൺഗ്രസ് പാർട്ടിയെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. സഖാവ് മൊയാരത്ത് ശങ്കരനെ തല്ലിക്കൊന്നുകൊണ്ടാണ് കോൺഗ്രസുകാർ അക്രമപരമ്പരയ്ക്ക് തുടക്കമിട്ടത്.

സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കാനാണ് കോൺഗ്രസ് ഇപ്പോൾ ശ്രമിക്കുന്നത്. തിരിച്ചടിക്കണമെന്ന മനോഭാവമുള്ള പ്രവർത്തകരെ പ്രകോപിപ്പിച്ച് അക്രമങ്ങളിലേക്ക് തള്ളിവിട്ട് അരക്ഷിതാവസ്ഥ ഉണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അതിനാൽ കോൺഗ്രസ് പ്രകോപനത്തിൽ സിപിഎം പ്രവർത്തകർ പെട്ടുപോകരുത്. കൊലയ്ക്ക് പകരം കൊല എന്നതിനെ സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു ഓഫീസുകളും ആക്രമിക്കരുതെന്നും, സ്ഥാപനങ്ങൾക്ക് നേരെ കല്ലേറ് നടത്തുന്നതും പാടില്ലെന്നും സിപിഎം പ്രവർത്തകർക്ക് കോടിയേരി ബാലകൃഷ്ണൻ നിർദ്ദേശം നൽകി.