തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായി സ്ഥാനമേൽക്കാനൊരുങ്ങുന്ന വീണാജോർജ്ജിനെ സിപിഎം അണികൾ ആഘോഷിക്കുമ്പോൾ പാർട്ടി നേതാവ് കോടിയേരി ബാലകൃഷ്ണൻ മുമ്പ് ഇട്ട ഒരു പോസ്റ്റ് കുത്തിപ്പൊക്കുകയാണ് വിമർശകർ. ഇന്ത്യാവിഷനിൽ മാധ്യമപ്രവർത്തക ആയിരുന്ന കാലത്ത് വീണാജോർജ്ജ് ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് 'പിതൃശൂന്യർ' എന്ന പരാമർശം നടത്തിയുള്ള ഡിവൈഎഫ്ഐ യുടെ പോസ്റ്ററാണ് കുത്തിപ്പൊക്കുന്നത്.

ഇത് 2012 ജൂലൈ 29 ന് സാമൂഹ്യമാധ്യമത്തിൽ കോടിയേരി പോസ്റ്റ് ചെയ്തിരുന്നു. അതാണ് എടുത്തുകൊണ്ടു വന്നിരിക്കുന്നത്. ക്യാപ്റ്റൻ ലക്ഷ്മിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരെ വിമർശിക്കാൻ ഉണ്ടാക്കിയ പോസ്റ്ററായിരുന്നു ഇത്. 'പിതൃശൂന്യർ' എന്ന തലക്കെട്ടിന് കീഴിൽ വീണാജോർജജ് ഉൾപ്പെടെ മൂന്ന് മാധ്യമപ്രവർത്തകരുടെ ചിത്രമാണ് നൽകിയിട്ടുള്ളത്. ഈ എഫ്ബി പോസ്റ്റ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.

ക്യാപ്റ്റൻ ലക്ഷ്മിയുടെ മരണവുമായി ബന്ധപ്പെട്ട് സംപ്രേഷണം ചെയ്ത വാർത്തയിൽ ലക്ഷ്മിയുടെ ചിത്രത്തിലെ തൊപ്പിയിൽ സിപിഎം എന്നെഴുതിയത് കമ്പ്യൂട്ടറിൽ മായ്ച്ചു കളഞ്ഞതിനെയാണ് പോസ്റ്ററിൽ വിമർശിച്ചിട്ടുള്ളത്. പിതൃശൂന്യർ എന്ന തലക്കെട്ടിനു കീഴിൽ മാധ്യമപ്രവർത്തകരുടെ ചിത്രം നൽകി 'ലജ്ജാവഹം' എന്ന കുറിപ്പും ഉണ്ടായിരുന്നു. '' സഖാവ് ക്യാപ്റ്റൻ ലക്ഷ്മിയുടെ തൊപ്പിയിലെ സിപിഎം എന്ന് എഴുതിയത് കമ്പ്യൂട്ടറിൽ മായ്ച്ചു കളഞ്ഞിരിക്കുന്നു. ലജ്ജാവഹം'' എന്ന ഡിവൈഎഫ്ഐ യുടെ കുറിപ്പും ഉണ്ടായിരുന്നു. ഇന്ത്യാവിഷനിൽ അന്ന് വീണാ ജോർജ്ജിനൊപ്പം ജോലി ചെയ്തിരുന്ന എംപി ബഷീർ, സനീഷ് ഇളയിടത്ത് എന്നിവരുടെ ചിത്രവും ഉണ്ട്.

''നിങ്ങൾ തുടച്ചുമാറ്റാൻ ശ്രമിക്കുന്നത് എന്താണെന്ന് ഇപ്പോൾ വ്യക്തമായി'' എന്നായിരുന്നു ഇതിന് കോടിയേരി പോസ്റ്റിൽ ഇട്ടിരിക്കുന്ന വാചകം. ''നിങ്ങൾ തുടച്ചുമാറ്റാൻ ശ്രമിക്കുന്നതെന്തെന്ന് ഇപ്പോൾ വ്യക്തമായി. തൊപ്പിയിലെ ചിഹ്നങ്ങൾ നിങ്ങൾക്ക് മായ്ക്കാൻ കഴിയും. പക്ഷേ, ഞങ്ങളുടെ കൊടി ചുവന്നത് രക്തം കൊണ്ടാണ്. രക്തത്തിൽ അലിഞ്ഞുചേർന്നത് കമ്യൂണിസവും. ഓർത്താൽ നന്ന്. ന്യൂസ്റൂമിലെ കാപട്യങ്ങൾക്ക് മറുപടി രക്തസാക്ഷികളുടെ പിന്മുറക്കാർ ഞങ്ങൾ ചോദിക്കുക തന്നെ ചെയ്യും. അന്ന് നിഷ്പക്ഷ മാധ്യമ ധർമ്മത്തെ പറ്റി ചാരിത്ര്യ പ്രസംഗം നടത്തരുത്. മാപ്പ് കിട്ടില്ല.',

ആ ചിത്രത്തിലുള്ള വീണാ ജോർജ്ജ് ഇപ്പോൾ മന്ത്രി വീണാ ജോർജ് ആകുമ്പോൾ അന്ന് വിമർശിക്കപ്പെട്ട മറ്റൊരു മാധ്യമപ്രവർത്തകനായ സനീഷ് ഇളയിടത്ത് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ സിപിഎമ്മിന്റെ പ്രധാന വക്താവ് കൂടിയാണ് എന്നതാണ് ഏറെ രസകരം.