തിരുവനന്തപുരം: യുവാവിനെ പട്ടാപ്പകൽ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിരങ്ങൾ പുറത്ത്. യുവാവിനെ കുത്തിയ വെഞ്ഞാറമ്മൂട് സ്വദേശിനി രശ്മിയും ഭർത്താവ് അജീഷും തമ്മിൽ സ്ഥിരമായി കുടുംബ വഴക്കുണ്ടായിരുന്നതായണ് പുറത്ത് വരുന്ന വിവരം. എല്ലാ ദിവസവും മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നു എന്ന് കാട്ടി ഈ മാസം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ രശ്മി പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 20 ന് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഒത്തു തീർപ്പാക്കി. ഇതിന് പിന്നാലെയാണ് ഇപ്പോൾ കത്തികുത്ത് നടന്നിരിക്കുന്നത്.

കത്തികുത്തേറ്റ മംഗലപുരം നിധീഷ് ഭവനത്തിൽ നിധീഷും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവർ തമ്മിലുള്ള ബന്ധം യുവതിയുടെ ഭർത്താവ് അറിഞ്ഞതോടെ വലിയ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നീട് ഇത് ഒത്തു തീർപ്പിലാകുകയും ഇരുവരും ഒരുമിച്ച് ജീവിച്ചു വരികയുമായിരുന്നു. ഇതിനിടയിൽ വീണ്ടും നിധീഷുമായി ഭാര്യ അടുപ്പത്തിലാണെന്ന് മനസ്സിലായതോടെ നിധീഷിനൊപ്പം പോയി താമസിച്ചു കൊള്ളാൻ ഭർത്താവ് പറയുകയും നിധീഷിനെ വിളിച്ച് ഭാര്യയെ ഒപ്പം കൂട്ടിക്കൊണ്ടു പോകാൻ പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കത്തികുത്ത് നടന്നിരിക്കുന്നത്.

ആറ്റിങ്ങൽ കോരാണിയിൽ റോഡിൽ വച്ചാണ് നിധീഷിന് കുത്തേറ്റത്. രശ്മി നിധീഷിനെ പിടിച്ചു വയ്ക്കുകയും അജീഷ് കുത്തുകയുമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച മൊഴി. എന്നാൽ ഇത് സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന് ശേഷം ഒളിവിൽ പോയ അജീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തെങ്കിൽ മാത്രമേ ഇതിന് വ്യക്തതവരൂ. കുത്തേറ്റതിനെ തുടർന്ന് നിധീഷ് നിലവിളിച്ചു കൊണ്ട് റോഡിലൂടെ ഓടി. ഇത് കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഭർത്താവ് അജീഷും രണ്ടര വയസ്സുള്ള കുഞ്ഞും സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ടു. രശ്മിക്ക് ബൈക്കിൽ കയറാൻ സാധിച്ചില്ല. ഓടി രക്ഷപ്പെടാൻ ശ്രമിച്ച രശ്മിയെ നൂറ് മീറ്റർ അകലെ വച്ച് നാട്ടുകാർ തടഞ്ഞു പൊലീസിൽ ഏൽപിക്കുകയായിരുന്നു.

കഴുത്തിലും വയറ്റിലും കുത്തേറ്റ നിതീഷിനെ ആദ്യം വലിയകുന്ന് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വയറ്റിലെ മുറിവ് ഗുരുതരമായതിനാൽ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വലതു കൈപ്പത്തിയിലും വയറിലും കുത്തേറ്റ നിധീഷിന്റെ നില ഗുരുതരമാണെന്നു ആശുപത്രി അധികൃതർ പറഞ്ഞുനിതീഷിന്റെ ഭാര്യയും കുടുംബവും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. എന്നാൽ നിതീഷിനെ കൊല്ലുക എന്ന ഉദ്ദേശത്തോടെ കത്തിയുമായി തന്നെയാണ് സ്ത്രീയുടെ ഭർത്താവ് എത്തിയതെന്നാണ് സംശയം.

വാളിക്കോട് പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലെ ജീവനക്കാരനായ നിധീഷുമായി രശ്മി മൂന്നു മാസമായി സൗഹൃദത്തിലാണ്. ഇക്കാര്യം അറിഞ്ഞതോടെ ഭർത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്നു. കുടുംബ പ്രശ്നം സംബന്ധിച്ച് കഴിഞ്ഞ 19ന് വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെയും വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ച് വിട്ടയച്ചു.

എന്നാൽ വീണ്ടും ഭർത്താവുമായി വഴക്കുണ്ടായതിന്റെ അടിസ്ഥാനത്തിൽ രശ്മി കഴിഞ്ഞ ദിവസം കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇന്നലെ രാവിലെ പത്തോടെ ഭർത്താവ് അജീഷിനും കുഞ്ഞിനും ഒപ്പം കോരാണിയിലെത്തിയ രശ്മി നിധീഷിനെ വിളിച്ചു വരുത്തി. ഉച്ചയ്ക്ക് രണ്ടോടെ ദേശീയപാതയോരത്തുള്ള കടയുടെ ചായ്പിൽ വച്ച് രശ്മി നിതീഷിന്റെ കഴുത്തിൽ കുത്തുകയായിരുന്നു .

ആക്രമണം നടത്തുന്നതിന് മുൻപ് തന്നെ സ്ഥലത്തുണ്ടായിരുന്ന അജീഷ് കുഞ്ഞുമായി രക്ഷപ്പെട്ടതായി പൊലീസിനോട് പറഞ്ഞു. എന്നാൽ രശ്മി പറഞ്ഞ കാര്യങ്ങൾ പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും വിശദമായി ചോദ്യം ചെയ്യേണ്ടി വരുമെന്നും ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ടി. രാജേഷ്‌കുമാർ പറഞ്ഞു. രശ്മി പിടിച്ചു വച്ചു കൊടുത്തതായും ഭർത്താവാണു കഴുത്തിൽ കുത്തിയതെന്നുമാണ് നിതീഷ് പറഞ്ഞതെന്ന് വലിയകുന്ന് താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു.