കണ്ണൂർ: എയ്ഡ്‌സ് രോഗബാധിതരെന്ന പേരിൽ സമൂഹം ഒറ്റപ്പെടുത്തിയ കുടുംബത്തിന്റെ സ്ഥിതി ഇന്നും ദയനീയമായി തുടരുന്നു. 18 വർഷം കഴിഞ്ഞിട്ടും ഇവരോടുള്ള സമീപനം ഇന്നും മാറിയിട്ടില്ല. കേരളം മുഴുവൻ ഒരു കാലത്ത് ചർച്ച ചെയ്യുകയും ചലച്ചിത്ര നടൻ സുരേഷ് ഗോപിയടക്കം ഇടപെടുകയും ചെയ്ത വിഷയമായിരുന്നു കൊട്ടിയൂർ അമ്പലക്കുന്ന് കൊറ്റംചിറയിൽ താമസിക്കുന്ന ഈ കുടുംബത്തിന്റേത്.

നാഷനൽ പെർമിറ്റ് ലോറി ഡ്രൈവറായ ഭർത്താവിൽ നിന്നാണ് കുടുംബ നാഥയ്ക്ക് എച്ച്.ഐ.വി ബാധയുണ്ടായത്. അതുവഴി മൂന്നു മക്കളിൽ ഇളയവരായ രണ്ടു പേർക്കും എയ്ഡ്‌സ് പകർന്നു. ഇതോടെ കുട്ടികളുടെ പഠനവും മറ്റു കാര്യങ്ങളും മുടങ്ങി. കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കാനാവാതെ പ്രതിഷേധിക്കുന്ന മറ്റു രക്ഷിതാക്കളുടെ മുൻപിൽ മക്കളെയും ചേർത്തു പിടിച്ച് നിൽക്കുന്ന അമ്മയുടെ ചിത്രം ഒന്നര പതിറ്റാണ്ടു മുൻപ് കേരള മനസാക്ഷിയെ ചോദ്യം ചെയ്തതായിരുന്നു.

2004 ൽ നിന്ന് 2021 ലേക്ക് എത്തിയപോഴും ഇവരോടുള്ള സമീപനം മാറിയില്ലെന്നാണ് വ്യക്തമാവുന്നത്. അന്ന് വിദ്യാഭ്യാസമാണ് നിഷേധിച്ചതെങ്കിൽ ഇന്ന് പഠിച്ച് വളർന്നിട്ടും ഇവർക്ക് ജോലി നിഷേധിക്കുകയാണ്. മകൾക്ക് ബി.എസ്.സി സൈകോളജി ബിരുദമുണ്ട്. മകൻ ബി.കോം പഠനം പൂർത്തിയാക്കി. മൂത്ത മകൾക്ക് എം.ടെക് ബയോടെക്‌നോളജി ബിരുദാനന്തര ബിരുദവും.

2017 ൽ എം.ടെക് പാസായി എർണാകുളത്തെ സ്വകാര്യ കമ്പിനിയിലെ അഭിമുഖത്തിൽ സെലക്ഷൻ ലിസ്റ്റിൽ ഒന്നാമതുമുണ്ടായിരുന്നു. പക്ഷെ ജോലി ലഭിച്ചില്ല. മറ്റു പല സ്ഥലങ്ങളിലും ഇവർക്ക് സമാനമായ അനുഭവം തന്നെയാണുണ്ടായത്. ഒടുവിൽ കഴിഞ്ഞ വർഷം പി.എസ്. സി ബാങ്ക് കോച്ചിങ്ങിന് പോയി തുടങ്ങി.

മത്സര പരീക്ഷകൾ വഴിയാകുമ്പോൾ ജോലിയിൽ എച്ച്.ഐ.വി ബാധിതരുടെ കുടുംബത്തിൽ നിന്നെന്ന കാരണത്തിൽ ഒഴിവാക്കില്ലെന്നാണ് ഈ മിടുക്കിയുടെ പ്രതീക്ഷ. തന്റെ കുടുംബത്തെ രക്ഷിക്കാൻ മുഖ്യമന്ത്രിയും സർക്കാരും ഇടപെടുമോയെന്നാണ് കൊട്ടിയൂരിലെ ഈ കുടുംബം ചോദിക്കുന്നത്.