തിരുവനന്തപുരം: നവമാധ്യമങ്ങളിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ ഇടപെടൽ നടത്തിയാൽ കർശന നടപടിയെന്ന് കേരള പൊലീസ്. ഇത്തരം സന്ദേശങ്ങൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. സമൂഹിക മാധ്യമ ഗ്രൂപ്പുകൾ ഉൾപ്പെടെ നിരീക്ഷണത്തിലാണ്. ഇത്തരം ഗ്രൂപ്പുകളുടെ അഡ്‌മിന്മാർക്ക് എതിരെയും കർശന നടപടി സ്വീകരിക്കുമെന്നും ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കേരള പൊലീസ് വ്യക്തമാക്കുന്നു.

ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് പൊലീസിന്റെ മുന്നറിയിപ്പ്. മതസ്പർദ്ധ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിൽ സമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.അതിനിടെ, ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ പ്രതികരിച്ചു.

ബിജെപി നേതാവ് രൺജിത്ത് വധത്തിൽ അറസ്റ്റിലായവരെല്ലാം എസ്ഡിപിഐ പ്രവർത്തകരാണെന്നും എഡിജിപി സ്ഥിരീകരിച്ചു. ഇരു കൊലപാതകങ്ങളിലും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആരെയും കസ്റ്റഡിയിൽ ഇതുവരെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ആ തേസമയം രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭാഗമായുള്ള നിരോധനാജ്ഞ ആലപ്പുഴയിൽ തുടരുകയാണ്.