കോഴിക്കോട്: സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച് കേന്ദ്ര ഏജൻസി തന്നെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. തീപിടിത്തമുണ്ടായ സമയത്ത് സിപിഎം അനുകൂലികളായ ജീവനക്കാർ ഇവിടെയുണ്ടായിരുന്നു എന്നത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.

തെളിവുകൾ നശിപ്പിക്കാൻ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. സുപ്രധാന ഫയലുകൾ എൻ.ഐ.എ ആവശ്യപ്പെട്ട സമയത്തു തന്നെ അഗ്‌നിബാധയുണ്ടായത് നിസ്സാര കാര്യമല്ല. സി.സി.ടി.വി ഇടിമിന്നലേറ്റ് കത്തിപ്പോയെന്ന വാദം പോലെ ദുരൂഹമാണ് ഈ സംഭവവും.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എക്ക് ഇതുവരെ സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറിയിട്ടില്ല. സർക്കാർ അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന് തെളിവാണിത്. ആ ഭയം തന്നെയാണ് തീപിടിത്തത്തിനും കാരണമായതെന്നും കെ.പി.എ മജീദ് പറഞ്ഞു.