തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ഉണ്ടായത് 17.54 കോടിയുടെ നഷ്ടം. കോട്ടയം ജില്ലയിൽ മാത്രം 2.8 കോടിയുടെ നാശ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. 6400 വൈദ്യുതി കമ്പികൾപൊട്ടി വീണു. 5,20,000 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം തകരാറിലായി. ഇതിൽ 4.5 ലക്ഷം കണക്ഷനുകൾ പുനഃസ്ഥാപിച്ചതായും ബാക്കിയുള്ള നാൽപ്പത്തി അയ്യായിരം കണക്ഷനുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കുമെന്നും കെഎസ് ഇബി ചെയർമാൻ ഡോ. ബി അശോക് അറിയിച്ചു.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുകയും വൈദ്യുതി നിർമ്മാണം കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും നിലവിൽ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാളെ ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ നിയന്ത്രണങ്ങളോടെ തുറക്കും. പമ്പ അണക്കെട്ടിന് സംഭരണ ശേഷി വളരെ കുറവാണെന്നതിനാൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയായിരിക്കും അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. പമ്പ കല്ലാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

2018 ലെ പ്രളയം കണക്കിലെടുത്താണ് മുൻകരുതലായി ഇടുക്കി അണക്കെട്ട് തുറക്കുന്നത്. എന്നാൽ 2018 നെ അപേക്ഷിച്ച് പത്തിലൊന്ന് കുറവ് വെള്ളം മാത്രമാണ് തുറന്നുവിടുക. നാളെ രാവിലെ പതിനൊന്ന് മുതൽ രണ്ട് ഷട്ടർ 50 സെന്റിമീറ്റർ വീതം തുറക്കും. സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം തുറന്ന് വിട്ട് ജലനിരപ്പ് 2395 അടിയിലെത്തിക്കാനാണ് ഉദേശിക്കുന്നത്. എന്നാൽ ഡാമിലേക്കുള്ള ഒഴുക്ക് അനുസരിച്ച് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിൽ മാറ്റം വരാം. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.