തിരുവനന്തപുരം: മാറി മാറി വരുന്ന സർക്കാറുകൾക്ക് ഏറ്റവും സാമ്പത്തിക വെല്ലുവിളി ഉയർത്തുന്ന പ്രസ്താനമാണ് കെഎസ്ആർടിസി. ടോമിൻ തച്ചങ്കരി അടക്കം തീവ്രവമായ പരിശ്രമങ്ങൾ നടത്തിയിട്ടും ഈ കോർപ്പറേഷനെ രക്ഷപെടുത്താൻ സാധിച്ചിട്ടില്ല. യൂണിയൻ നേതാക്കളുടെ കടുംപിടുത്തവും അഴിമതിയും കൊണ്ട് പൊറുതി മുട്ടിയ ഈ സ്ഥാപനത്തെ ഏതുവിധേനയും കരകയറ്റാൻ പരിശ്രമിക്കുകയാണ് ഇപ്പോഴത്തെ എംഡി ബിജു പ്രഭാകർ. യൂണിയൻ നേതാക്കളുടെ പാരവെപ്പാണ് പലപ്പോഴും കോർപ്പറേഷൻ നഷ്ടത്തിൽ നിന്നും കരകയറ്റാനുള്ള ശ്രമങ്ങൾക്ക് തടസമാകുന്നത്.

ഏറ്റവും ഒടുവിൽ കെഎസ്ആർടിയുടെ കീഴിലുള്ള കെട്ടിടങ്ങൾ ബെവ്‌കോ ഔട്ട്‌ലറ്റുകൾക്ക് വാടകയ്ക്ക് കൊടുക്കാൻ ശ്രമം നടത്തിയപ്പോൾ അത് വിവാദമാക്കിയതിന് പിന്നിലും ചില മാഫിയാ കൂട്ടുകെട്ടുകളുണ്ട്. ബസ്റ്റാൻഡുകളിൽ മദ്യവിൽപ്പന നടത്തുമെന്ന വിധത്തിലാണ് പ്രചരണം വന്നത്. എന്നാൽ, അങ്ങനെയല്ലെന്നതാണ് വാസ്തവം. മദ്യം വാങ്ങാൻ എത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ബെവ്‌കോ അധികൃതർ. വിശാലമായ ബെവ്‌കോ ഷോറൂമുകൾ തുറക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമാണ് സ്ഥലം അന്വേഷണം തുടങ്ങിയത്.

ഈ ഘട്ടത്തിലാണ് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ കോർപ്പറേഷന് കീഴിലുള്ള വിശാലമായ കേന്ദ്രങ്ങൾ വാടകയ്ക്ക് നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. ഇതിന് മന്ത്രി തലത്തിലും പിന്തുണ ലഭിച്ചു. ആളുകൾ തിരക്കുകൂട്ടി ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കി മാന്യമായി മദ്യം വാങ്ങാനുള്ള അവസരമാണ് ഇവിടെ ബെവ്‌കോ ഒരുക്കുക. മിനിമം 5000 സ്വയർഫീറ്റ് എങ്കിലും എടുക്കണമെന്നും ക്യൂ നിൽക്കാൻ അവസരം ഉണ്ടാക്കരുതമെന്നുമാണ് ബിജു പ്രഭാകർ മുന്നോട്ടു വെച്ച പ്രധാന കാര്യം. ഇതരുസരിച്ച് വിശാലമായ ബെവ്‌കോ ഔട്ട്‌ലറ്റുകൾ വരികയും ചെയ്യും. ഇതിനാണ് പാരയുമായി ചിലർ എത്തിയത്. ഇതിന് പിന്നിൽ ബെവ്‌കോ മികച്ച ഔട്ട്‌ലറ്റ് തുടങ്ങിയാൽ പണി കിട്ടുന്ന ബാർ ഉടമകളും ഉണ്ടെന്നാണ വിലയിരുത്തൽ.

ഇപ്പോഴത്തെ നിലയിൽ ടിക്കറ്റ് പണം കൊണ്ട മാത്രം കെഎസ്ആർടിസിക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. വൈവിധ്യവൽക്കരണം മാത്രമാണ് പ്രതിവിധി. ഇതിനായാണ് ഇപ്പോഴുള്ള ഷോപ്പിങ് കോംപ്ലക്‌സുകളും മറ്റും ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഉള്ള ഷോപ്പിങ് കോംപ്ലക്‌സുകൾ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിച്ചപ്പോൾ പലപ്പോഴും കണ്ണായ ഭാഗങ്ങൾ ബിനാമികളെ വെച്ച് സ്വന്തമാക്കിയ ജീവനക്കാരും യൂണിയൻ പ്രവർത്തകരുമാണ് പാരയുമായി എത്തിയത്. ഇവർ ആരെങ്കിലും പുതിയ വാടകയ്ക്കായി എത്തിയാൽ നിരുത്സാഹപ്പെടുത്താൻ ശ്രമം തുടങ്ങി. ഇതിനിടെയാണ് സർക്കാറിന്റെ സ്ഥാപനങ്ങളെ ഷോപ്പിങ് കോംപ്ലക്‌സുകളിൽ എത്തിച്ചു വരുമാനുണ്ടാക്കാൻ ശ്രമം തുടങ്ങിയത്.

എന്നാൽ, ബെവ്‌കോയുമായുള്ള നീക്കത്തിൽ സംഭവിച്ചതാകട്ടെ കെഎസ്ആർടിസി നേരിട്ട് മദ്യവിൽപ്പന തുടങ്ങുന്നു എന്ന വിധത്തിലേക്ക് പ്രചരണം എത്തുകയായിപുന്നു. കെ.എസ്.ആർ.ടി.സി. നേരിട്ട് മദ്യക്കച്ചവടം തുടങ്ങി എന്ന വിധത്തിലാണ് വിമർശനങ്ങളും ആക്ഷേപങ്ങളും. സാമൂഹിക മാധ്യമങ്ങളിൽ കണ്ടക്ട റെയും സ്റ്റേഷൻ മാസ്റ്ററെയുമൊക്കെ മദ്യവിൽപ്പനക്കാരായി ചിത്രീകരിച്ചുകൊണ്ട് ട്രോളുകളുടെ പെരുമഴയാണ്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പുതിയ ഷോപ്പുകൾക്ക് നെട്ടോട്ടമോടുന്ന ബിവറേജസ് കോർപ്പറേഷൻ യാദൃച്ഛികമായാണ് കെ.എസ്.ആർ.ടി.സി. മാർക്കറ്റിങ് വിഭാഗത്തിന്റെ മുന്നിൽപ്പെട്ടത്. ബസ് സർവീസിനും യാത്രക്കാർക്കും അസൗകര്യമുണ്ടാക്കരുത് എന്നുമാത്രമാണ് കെ.എസ്.ആർ.ടി.സി. മുന്നോട്ടുവെച്ച നിബന്ധന. മറ്റാരെക്കാളും കുറഞ്ഞതുകയ്ക്ക് കെട്ടിടം ലഭിക്കുമെന്നതാണ് ബിവറേജസ് കോർപ്പറേഷന്റെ നേട്ടം.

ബിവറേജസ് കോർപ്പറേഷനു വേണമെങ്കിൽ കെ.എസ്.ആർ.ടി.സി.യുടെ സ്ഥലത്ത് കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്യാം. ഉപയോഗശൂന്യമായ ഭൂമി നിശ്ചിതകാലത്തേക്കു കൈമാറാൻ കെ.എസ്.ആർ.ടി.സി. തയ്യാറാണ്. മാറ്റിസ്ഥാപിക്കേണ്ട 153 ഷോപ്പുകൾക്ക് സ്ഥലം കണ്ടെത്താൻ ബിവറേജസ് ശ്രമം തുടങ്ങിയപ്പോൾമുതൽ പല എതിർപ്പുകൾ ഉയരുന്നുണ്ട്. സ്ഥലപരിമിതിയുള്ള ഷോപ്പുകൾ മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവ പൂട്ടേണ്ടിവരും. ഇതിന്റെ നേട്ടം ബാറുടമകൾക്കു ലഭിക്കും.