തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. കോവിഡ് കാരണം ഭരണം സ്തംഭിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കെഎസ്ആർടിസിയില് കോവിഡ് വ്യാപനം അതിരൂക്ഷം ആയതോടെ എങ്ങനെയും സാമ്പത്തിക നില ഭദ്രമാക്കാനുള്ള ശ്രമങ്ങൾക്കു കൂടിയാണ് തിരിച്ചടിയായത്. കടുത്ത പ്രതിസന്ധിയാണ് കെഎസ്ആർടിസി നേരിടുന്നത്.

ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തൊട്ടാകെ 300ലധികം സർവീസുകൾ റദ്ദാക്കി. ജീവനക്കാർക്ക് ഇടയിൽ കോവിഡ് കേസുകൾ ഉയർന്നതോടെ,െൈ ദനംദിന സർവീസുകൾ മുടക്കം കൂടാതെ നടത്താൻ ബുദ്ധിമുട്ടുകയാണ് കെഎസ്ആർടിസി.

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന തിരുവനന്തപുരത്ത് മാത്രം 80 കെഎസ്ആർടിസി ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ടക്ടർമാരിലാണ് കൂടുതലായി രോഗം കണ്ടുവരുന്നത്. സിറ്റി ഡിപ്പോയിൽ മാത്രം 25 പേർക്ക് വൈറസ് ബാധ കണ്ടെത്തി. ചീഫ് ഓഫീസിലും വ്യാപനമുണ്ട്.

എറണാകുളം ഡിപ്പോയിൽ 15 പേർക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. വരുംദിവസങ്ങളിൽ സർവീസുകൾ മുടക്കം കൂടാതെ നടത്തുന്നതിന് കൂടുതൽ ജീവനക്കാരെ എത്തിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. കൂടുതൽ ജീവനക്കാർ എത്തുന്നതോടെ പ്രതിസന്ധിയില്ലാതെ സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രതീക്ഷ പ്രകടിപ്പിച്ചു.

പൊലീസ് സേനയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.സംസ്ഥാനത്തൊട്ടാകെ രണ്ടാഴ്ചക്കിടെ അറുന്നൂറിലേറെ പൊലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശബരിമല ഡ്യൂട്ടിക്ക് പോയ ഒട്ടുമിക്ക പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി ഡി ശ്രീജിത്ത് ഉൾപ്പെടെയുള്ള പൊലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.