പന്തളം: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ ടിക്കറ്റിന് പണം വാങ്ങിയ ശേഷം പകരം വെള്ളപേപ്പറിൽ കുറിച്ചു നൽകിയ കണ്ടക്ടറെ ചെക്കിങ് ഇൻസ്പെക്ടർ കൈയോടെ പിടികൂടി. കുറ്റം സമ്മതിക്കാൻ തയാറാകാതിരുന്ന കണ്ടക്ടർ ചെക്കിങ് ഇൻസ്പെക്ടറെ കൈയേറ്റം ചെയ്തുവെന്നും പരാതി. വെള്ളിയാഴ്ച പുലർച്ചെ ആറിന് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ കണ്ടക്ടർ സി.എസ്.ഗോപാല കൃഷ്ണനെതിരെയാണ് ആരോപണം. ഇതു സംബന്ധിച്ച് കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി.
എം.സി. റോഡിൽ കാരയ്ക്കാട് തുണ്ടിൽ പടി ജങ്ഷന് സമീപത്ത് നിന്നാണ് ചെക്കിങ് ഇൻസ്പെക്ടർ വി. ഗംഗാധരൻ ബസിൽ പരിശോധനയ്ക്ക് കയറിയത്.

മൂന്നു യാത്രക്കാർക്ക് വെള്ള പേപ്പറിൽ കുറിച്ചു നൽകി 225 രൂപ ടിക്കറ്റ് നിരക്കായി വാങ്ങിയതായി കണ്ടെത്തി. ഇത് ചോദ്യം ചെയ്തപ്പോൾ ഗംഗാധരന്റെ കൈയിലിരുന്ന പേപ്പർ ബലമായി വാങ്ങി കണ്ടക്ടർ വിഴുങ്ങിയെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തർക്കത്തിനിടയിൽ തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ഗംഗാധരൻ പറഞ്ഞു. കണ്ടക്ടർ ഇത്തരത്തിൽ പണം വാങ്ങിയതായി യാത്രക്കാരും മൊഴി നൽകി. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അടൂർ എടിഓ അജീഷ് കുമാർ പറഞ്ഞു.