പത്തനംതിട്ട: റാന്നി-പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോഹനന്റെ മകൻ അശ്വിനുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവതി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചു.

തലച്ചിറ പോസ്റ്റ് ഓഫീസിലെ അസി. ബ്രാഞ്ച് പോസ്റ്റുമാസ്റ്റർ (പോസ്റ്റ് വുമൺ) മൈലപ്ര കുമ്പഴ വടക്ക് തട്ടാമണ്ണിൽ പരേതനായ ബിജുവിന്റെ മകൾ അമൃത(25)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ വീടിനുള്ളിലാണ് യുവതി തൂങ്ങി മരിച്ചത്.

വിവരമറിഞ്ഞ് മിനുട്ടുകൾക്കകം ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലുമെത്തിയ സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോഹനൻ മൃതദേഹം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ബഹളം കൂട്ടി. അമൃതയുടെ പ്രതിശ്രുത വരൻ അശ്വിൻ മുങ്ങുകയും ചെയ്തു.

അമൃതയുടെ മാതാവ് റാന്നിയിലെ സഹകരണ ബാങ്കിൽ ജോലി ചെയ്യുകയാണ്. ഇന്നലെ രാവിലെ ജോലിക്ക് പോയ അമൃത ഉച്ചയോടെ വീട്ടിലെത്തി. അതിന് ശേഷം മാതാവിനെ വിളിച്ച് തന്റെ വിവാഹം നടക്കില്ലെന്ന് അറിയിച്ചു. വൈകിട്ട് മൂന്നേമുക്കാലോടെ അമൃതയുടെ സഹോദരൻ കുമ്പഴ ജങ്ഷനിലുള്ള ബേക്കറിയിൽ സാധനം വാങ്ങാൻ പോയിരുന്നു.

ഈ സമയം അശ്വിന്റെ ബന്ധുവായ വീട്ടമ്മ അമൃതയുടെ സഹോദരനെ വിളിച്ചിട്ട് അമൃത വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് അറിയിച്ചു. സഹോദരൻ നാലു മണിയോടെ വീട്ടിലെത്തിയപ്പോൾ അമൃത തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. തന്റെ കൂട്ടുകാരെയും വിളിച്ചു കൂട്ടി അമൃതയെ അഴിച്ചു താഴെയിറക്കി റിങ് റോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അമൃതയെ എത്തിച്ച് 10 മിനുട്ട് കഴിയുന്നതിന് മുൻപ് പിഎസ് മോഹനൻ ആശുപത്രിയിൽ എത്തിച്ചേർന്നു. അമൃതയ്ക്ക് എന്തെങ്കിലും സംഭവിച്ചിരിക്കാമെന്ന് നേരത്തേ തന്നെ ഇയാൾക്കും മകനും അറിയാമായിരുന്നുവെന്നാണ് കരുതുന്നത്.

ആശുപത്രിയിൽ നിന്ന് പത്തനംതിട്ട ഡിവൈഎസ്‌പി ഓഫീസിലെത്തിയാണ് മോഹനൻ മൃതദേഹം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതെന്ന് പറയുന്നു. അമൃതയുടെ പിതാവ് മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അശ്വിൻ അമൃതയുടെ വീട്ടിൽ നിത്യസന്ദർശകനായിരുന്നുവെന്ന് പറയുന്നു.