പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ഇയാൾ രക്ഷപ്പെടുന്നത്. ഇതിന് ശേഷം പൊലീസും നാട്ടുകാരും സംയുക്ത പരിശോധന നടത്തി. ഈ പരിശോധനയിലാണ് രണ്ടാനച്ഛൻ കുടുങ്ങിയത്.

നാട്ടുകാരാണ് ഇയാളെ പൊലീസ് പിടികൂടി പൊലീസിന് കൈമാറിയത്. ഇയാൾക്കുവേണ്ടി രാത്രി വൈകിയും തിരച്ചിൽ തുടർന്നു.ശൗചാലയത്തിൽ പോകണമെന്നാവശ്യപ്പെട്ട ഇയാളെ സ്റ്റേഷന് പുറത്തേക്ക് ഇറക്കിയപ്പോഴാണ് വിലങ്ങുമായി ഓടിരക്ഷപ്പെട്ടത്. നേരത്തെ അറസ്റ്റ് ചെയ്തപ്പോഴും പൊലീസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചിരുന്നു.

കുമ്പഴ കളീക്കൽപടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടാനച്ഛനെ പത്തനംതിട്ട പൊലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു. ശരീരം കത്തികൊണ്ട് മുറിച്ചും മർദിച്ചും അഞ്ചുവയസ്സുകാരിയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ അമ്മ തിങ്കളാഴ്ച രാവിലെ എട്ടരയോടെ സമീപത്തെ വീട്ടിൽ ജോലിക്ക് പോയി. രണ്ടരയോടെ തിരികെവരുമ്പോൾ മദ്യപിച്ചനിലയിൽ രണ്ടാനച്ഛൻ മുറിയിൽ കിടക്കുന്നതുകണ്ടു. തൊട്ടടുത്ത് ചലനമറ്റ് കുഞ്ഞും കിടപ്പുണ്ടായിരുന്നു. കുഞ്ഞിന് എന്തുപറ്റിയെന്ന് തിരക്കിയ അമ്മയെ രണ്ടാനച്ഛൻ മർദിച്ചു. ഇതോടെ പുറത്തിറങ്ങി അമ്മ വിവരം സമീപവാസികളെ അറിയിച്ചു. കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുനനു.

കുഞ്ഞിന്റെ കഴുത്തിലുൾപ്പെടെ പലയിടത്തും മുറിവേറ്റ പാടുകളുണ്ട്. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. അതിന് ശേഷമേ പീഡനം നടനനോ എന്ന കാര്യത്തിൽ വ്യക്തത വരൂ.

പൊലീസ് രണ്ടാനച്ഛനെ വീട്ടിൽനിന്നാണ് ഇന്നലെ പിടികൂടിയത്. ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ കുമ്പഴ ജങ്ഷനിൽ പുറത്തേക്കുചാടി അക്രമാസക്തനായ ഇയാളെ പൊലീസ് കീഴ്‌പെടുത്തുകയായിരുന്നു. നാട്ടുകാരും സഹായിച്ചു. പൊലീസ് ജീപ്പിന്റെ ചില്ലും ഇയാൾ തകർത്തിരുന്നു.