കുണ്ടറ: കൊല്ലം കുണ്ടറയിൽ യുവതിയും രണ്ടു മക്കളും വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. യുവതിയുടെയും മക്കളുടെയും ശരീരത്തിൽ കണ്ടെത്തിയ പാടുകളാണു സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. ഗൃഹനാഥൻ എഡ്വേഡ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണോ അതോ കുടുംബം മുഴുവൻ ഒരുമിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്ന കാര്യത്തിലാണ് ഇനിയും കൂടുതൽ കാര്യങ്ങൾ വ്യക്തമാകേണ്ടത്.

വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഗൃഹനാഥൻ എഡ്വേഡിന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളുവെന്നു കുണ്ടറ പൊലീസ് പറഞ്ഞു. ഭാര്യയേയും കുട്ടികളെയും വിഷം കുത്തിവെച്ചെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ വൈ.എഡ്വേഡിന്റെ (അജിത് -40) ഭാര്യ വർഷ (26), മക്കളായ അലൈൻ (2), ആരവ് (മൂന്നുമാസം) എന്നിവരാണു മരിച്ചത്. ആറു വയസ്സുകാരിയായ മകൾക്കും വിഷം കലർത്തിയ പാനീയം നൽകിയെങ്കിലും കുട്ടി കുടിച്ചില്ല. വർഷയുടെ തലയ്ക്കു പിന്നിൽ അടിയേറ്റ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച നടത്തിയ മൃതദേഹ പരിശോധനയിലാണ് മരിച്ച വർഷയുടെയും കുട്ടികളുടെയും കൈകളിൽ കുത്തിവച്ചതിന്റെ പാടുകൾ കണ്ടെത്തിയത്.

കുടുംബം വാടകയ്ക്കു താമസിക്കുന്ന കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതു കണ്ടു സംശയം തോന്നിയ ബന്ധു നടത്തിയ പരിശോധനയിലാണു നാലു പേരെയും അവശനിലയിൽ കണ്ടെത്തിയത്. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അലൈനും ആരവും മരിച്ചു. വർഷ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്.

കുണ്ടറയിൽ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായിരുന്നു എഡ്വേഡ്. കുടലിനു തകരാർ ഉണ്ടായിരുന്ന ആരവിന് അടുത്തിടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് വർഷയും കുട്ടികളും മുഖത്തലയിൽ വർഷയുടെ കുടുംബവീട്ടിലായിരുന്നു. രണ്ടുദിവസം മുൻപ് എഡ്വേഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ വർഷയെയും നിർബന്ധിച്ച് ഇവിടേക്കു വരുത്തുകയായിരുന്നു. സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്തു. ആത്മഹത്യക്കുറിപ്പു കണ്ടെടുത്തിട്ടുണ്ട്.

രണ്ടു ദിവസം മുൻപ് എഡ്വേർഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ ഭാര്യവീട്ടിലെത്തിയ എഡ്വേർഡ് വർഷയെ നിർബന്ധിച്ച് കേരളപുരത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. വർഷ വീട്ടിലെത്തിയതുമുതൽ ഇരുവരും തമ്മിൽ വഴക്കു നടന്നിരുന്നതായി അയൽക്കാർ പറയുന്നു. സമീപത്തെ രാഷ്ട്രീയപ്രവർത്തകനെ വിളിച്ചു വരുത്തി ഇവരുടെ ബന്ധുവിന്റെ ഫോൺനമ്പർ നൽകി വിവരമറിയിക്കണമെന്ന് പറഞ്ഞിരുന്നു. വൈകീട്ട് നാലരയോടെ അയൽവാസി ഇവർക്ക് പാലു വാങ്ങി നൽകി.

എഡ്വേർഡ് എത്തി പാലു വാങ്ങി അകത്തേക്കുപോയി. അഞ്ചരയോടെ സ്ഥലത്തെത്തിയ ബന്ധു വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. ഒടുവിൽ പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്. ശീതളപാനീയത്തിൽ വിഷം ചേർത്ത് നൽകിയതായാണ് സൂചന. മൂത്തമകൾ പാനീയം കുടിക്കാതെ കളയുകയായിരുന്നു.

അലൈൻ, ആരവ് എന്നിവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന വർഷയെയും എഡ്വേർഡിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വർഷയും മരിച്ചു. എഡ്വേർഡ് അതീവഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 10 മാസംമുൻപാണ് കുടുംബം കേരളപുരത്ത് താമസമാക്കിയത്. കുടുംബകലഹങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന് അയൽക്കാരും പറയുന്നു.