മലപ്പുറം: കേരളരാഷ്ട്രീയത്തിൽ വീണ്ടും 'കുഞ്ഞാപ്പ പൊളിറ്റിക്സ്' ചർച്ചയാവുന്നു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഇന്ന് മലപ്പുറത്ത് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് അറിയിച്ചത്. ലോക്സഭാംഗത്വം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നുമാണ് ലഭിക്കുന്ന ലീഗ് നേതൃത്വം വ്യക്തമാക്കിയത്.

സംസ്ഥാന രാഷ്ട്രീയത്തിൽ യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന എം.കെ മുനീറിനും, യുവ നേതാക്കളായ കെ.എം.ഷാജി ഉൾപ്പെടെയുള്ളവർക്കും കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിൽ അതൃപ്തിയുണ്ട്.

മുസ്ലിംലീഗ്നേതാവ് ഇ. അഹമ്മദിന്റെ മരണശേഷം പകരക്കാരനായാണ് കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്കുപോയത്. സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ സജീവ ഇടപെടലുകൾ യു.ഡി.എഫിന് കരുത്തുപകരുമെന്ന ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പാണക്കാട് തങ്ങളെ അറിയിച്ചിരുന്നു. ഇടതുപക്ഷത്തിനു പിന്തുണ നൽകിയിരുന്ന ലീഗ് വിരുദ്ധ നിലപാടുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടിയെ യു.ഡി.എഫ് അനുകൂലമാക്കിയതും മുസ്ലിം-സാമുദായിക സംഘടനകളുടെ കൂട്ടായ്മ ഒരുക്കുന്നതിലും നേതൃത്വപരമായ പങ്കാണ് കുഞ്ഞാലിക്കുട്ടി വഹിച്ചത്. കോൺഗ്രസിലെ ചേരിപ്പോരിലും കേരള കോൺഗ്രസ് ജോസ്, ജോസഫ് തർക്കത്തിലുമെല്ലാം ക്രൈസിസ് മാനേജരുടെ റോളിലാണ് കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നത്.

മുസ്ലിം-സാമുദായിക സംഘടനകളിൽ സിപിഎം അനുകൂല നിലപാടുള്ള കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുമായിപ്പോലും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. ഈ നീക്കം തടയുന്നതിന് പ്രായോഗിക രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം യു.ഡി.എഫിന് വിലപ്പെട്ടതാണെന്നാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽപോലും യു.ഡി.എഫ് സംസ്ഥാന രാഷ്ട്രീയത്തിലെ സുപ്രധാന തീരുമാനങ്ങളെല്ലാം തന്നെ പ്രതിപക്ഷ നേതാവും കെപിസിസി. പ്രസിഡന്റും കുഞ്ഞാലിക്കുട്ടിയുമായിതന്നെയാണ് ചർച്ചചെയ്യാറുള്ളത്.

പാണക്കാട് കുടുംബത്തിനപ്പുറം കോൺഗ്രസും ഘടകകക്ഷികളും മുസ്ലിംലീഗിന്റെ മുഖമായി കാണുന്നതും കുഞ്ഞാലിക്കുട്ടിയെ തന്നെയാണ്. ലോകസഭയിലേക്ക് മത്സരിച്ചപ്പോൾ യു.പി.എ സർക്കാർ അധികാരത്തിലെത്തിയാൽ കേന്ദ്ര മന്ത്രിസ്ഥാനം ലഭ്യമാകുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിൽ രണ്ടാമൂഴം നേടിയതോടെ ആ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ ഇടപെടലുകൾ നടത്താൻ ഇ.ടി മുഹമ്മദ് ബഷീറും സജീവമായുള്ളതിനാൽ തന്നെ കുഞ്ഞാലിക്കുട്ടിയെ നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആവശ്യം സംസ്ഥാന രാഷ്ട്രീയത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർപോലും വിലയിരുത്തുന്നത്.

മലപ്പുറത്ത് പത്തോളം പഞ്ചായത്തിൽ ലീഗും കോൺഗ്രസും ചേരിതിരിഞ്ഞാണ് മത്സരിച്ചിരുന്നത്. പൗരത്വബില്ലിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള പ്രക്ഷോഭത്തിൽ പഴയ എതിരാളികളായ സാമ്പാർ മുന്നണിക്കാരും ലീഗും കൈകോർത്താണ് പ്രവർത്തിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ചുമതല കുഞ്ഞാലിക്കുട്ടിയെ ഏൽപിച്ചതിനാൽ ലീഗിന് കോട്ട ംസംഭവിക്കാതിരുന്നതായും നേതൃത്വം വിലയിരുത്തി.

സംസ്ഥാന മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് 2006ൽ കുറ്റിപ്പുറത്ത് കെ.ടി ജലീലിനോട് മാത്രമാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. ആ തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് കൂടുതൽ ജനകീയനായാണ് കുഞ്ഞാലിക്കുട്ടി ലീഗ് രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്ക് തിരിച്ചെത്തിയത്. ഭരണം പിടിക്കുക എന്ന ഒറ്റ ലക്ഷ്യം ഉയർത്തികാട്ടിയാണ് കുഞ്ഞാലിക്കുട്ടിയുടെ നിയസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്. പക്ഷേ അപ്പോഴും ഒരു പ്രശ്നം ബാക്കിയാണ്. കേന്ദ്രത്തിൽ ബിജെപി അധികാരം പിടിച്ചതുപോലെ കേരളത്തിൽ വീണ്ടും എൽ.ഡി.എഫ് അധികാരം പിടിച്ചാൽ കുഞ്ഞാപ്പ
എന്തുചെയ്യുമെന്നാണ് ചോദ്യം. മാത്രമല്ല അനാവശ്യമായി രണ്ടു ഉപതെരഞ്ഞെടുപ്പുകൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചുവെന്നതിനും ലീഗ് മറുപടി പറയേണ്ടിവരും.