കണ്ണുർ: കുറ്റിയാട്ടൂർ നെലോട്ടുവയൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി നിരവധി കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി പൊലിസ്.

പോക്‌സോ കേസെടുത്ത നെല്ലോട്ടുവയൽ ഇന്ദിരാനഗറിനടുത്ത് താമസക്കാരനായ കെ.പ്രശാന്തൻ (35) പൊലിസ് അന്വേഷണമാരംഭിച്ചതിനെ തുടർന്ന് ഒളിവിലാണ്. സിപിഎമ്മിന്റെ കുട്ടികളുടെ സംഘടനയായ ബാലസംഘത്തിന്റെ ചുമതലയുള്ള ഇയാൾ പല പരിപാടികൾക്കും കുട്ടികള സംഘടിപ്പിച്ചു കൊണ്ടു പോകുന്ന വേളയിലാണ് പീഡനം നടത്തിയത്. ആളൊഴിഞ്ഞ പറമ്പിൽ വെച്ചും ഇടവഴിയിൽ നിന്നും മറ്റിടങ്ങളിൽ വെച്ചും ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

നേരത്തെ ഇയാളെ കുറിച്ച് രക്ഷിതാക്കൾ ആരോപണമുന്നയിച്ചിരുന്നുവെങ്കിലും പാർട്ടി തലത്തിൽ ഇടപെട്ട് ഒതുക്കി തീർക്കുകയായിരുന്നു. സിപിഎം നേതൃത്വം ഇയാളെ താക്കീതു ചെയ്യുകയും ബാലസംഘത്തിന്റെ ചുമതലകളിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടതോടെയാണ് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലിസ് പോക്‌സോ ചുമത്തി അന്വേഷണമാരംഭിച്ചത്.

ഇതോടെ പാർട്ടിയും ഇയാളെ കൈയൊഴിയുകയായിരുന്നു. സിപിഎം കുടുംബാംഗമായ കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടതിനാൽ നേതൃത്വത്തിന് ഇടപെടാൻ കഴിയാതെ വരികയായിരുന്നു.പ്രതി ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണെന്നും മയ്യിൽ പൊലിസ് അറിയിച്ചു.

പോക് സോ കേസിൽ സിപിഎം പ്രാദേശിക നേതാവ് കുടുങ്ങിയത് രാഷ്ട്രിയ എതിരാളികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമ്പോഴും സിപിഎം നേതൃത്വം ഇതു വരെ പ്രതികരിച്ചിട്ടില്ല.