കുറ്റിപ്പുറം : ഗവ. താലൂക്ക് ആശുപത്രിയിൽനിന്ന് അലർജിക്ക് കുത്തിവയ്പ് എടുത്തതിനു ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ് സബാഹിന്റെ ഭാര്യ വടക്കനായി പടിഞ്ഞാറത്ത് ഹസ്‌ന (27) ആണ് മരിച്ചത്.സംഭവം ഇങ്ങനെ..

25നു വൈകിട്ട് നാലോടെ കഴുത്തിലും കൈകളിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഹസ്‌നയെ കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.പരിശോധിച്ച ഡോക്ടർ 2 ഡോസ് അലർജിയുടെ മരുന്നെടുക്കാൻ നിർദ്ദേശിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽനിന്ന് അലർജിക്കുള്ള 2 ഡോസ് കുത്തിവയ്പ് എടുത്തു. ഉടൻ കുഴഞ്ഞുവീണ യുവതിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ മെഡിക്കൽ കോളജിൽ വെന്റിലേറ്റർ ലഭ്യമാകാത്തതിനാൽ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അവിടെ നിന്നും കഴിഞ്ഞ ദിവസം രാവിലെ ഒൻപതരയോടെയാണു ഹസ്‌ന മരിച്ചത്. മുഹമ്മദ് ഷിഫാൻ ആണ് ഹസ്‌നയുടെ മകൻ.