കോയമ്പത്തൂർ : ഇൻഷുറൻസ് തുക നേടിയെടുക്കാനായി വീട്ടമ്മ ഭർത്താവിനെ ജീവനോടെ കത്തിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ഈറോഡ് ജില്ലയിലെ തുടുപ്പത്തി സ്വദേശിയായ കെ രംഗരാജ് എന്ന 62 കാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

സംഭവത്തിൽ രംഗരാജിന്റെ ഭാര്യ 57 കാരിയായ ജോതിമണി, ബന്ധു രാജ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 1.3 കോടി രൂപയുടെ ഇൻഷുറൻസ് തുക നേടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.

യന്ത്രത്തറി ഉടമയാണ് രംഗരാജ് എന്ന് പൊലീസ് പറഞ്ഞു. മാർച്ച് 15 ന് അപകടത്തിൽ പരിക്കേറ്റ രംഗരാജിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത രംഗരാജും ഭാര്യയും ബന്ധുവും വാനിൽ നാട്ടിലേക്ക് തിരിച്ചു.

രാത്രി 11.30 ഓടെ വാഹനം പെരുമനെല്ലൂരിൽ എത്തിയപ്പോൾ, രാജ വാഹനം നിർത്തുകയും രാജയും ജോതിമണിയും ചേർന്ന് പെട്രോൾ ഒഴിച്ച് വാഹനത്തിന് തീ കൊളുത്തുകയും ചെയ്തു. രംഗരാജ് വാഹനത്തിനകത്ത് കിടന്ന് വെന്തുമരിച്ചു. പിറ്റേന്ന് അപകടമുണ്ടായി എന്നു കാണിച്ച് ജോതിമണി തിരുപ്പൂർ പൊലീസിൽ പരാതി നൽകി.

എന്നാൽ രാജയുടെ മൊഴികളിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തി. പെട്രോൾ പമ്പിൽ നിന്നും കാനിൽ രാജ പെട്രോൾ വാങ്ങിയിരുന്നതായി കണ്ടെത്തി. ഇതിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങൾ സഹിതം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്.

രംഗരാജ് പലരിൽ നിന്നുമായി 1.5 കോടിയോളം രൂപ കടം വാങ്ങിയിരുന്നു. രംഗരാജിന് 3.5 കോടിയുടെ ഇൻഷുറൻസ് പോളിസിയുണ്ടായിരുന്നു. ജോതിമണിയായിരുന്നു ഇതിന്റെ നോമിനി. രംഗരാജിനെ കൊലപ്പെടുത്തി ഈ പണം തട്ടിയെടുക്കാൻ ജോതിമണി പദ്ധതിയിട്ടു. സഹായത്തിന് ബന്ധുവായ രാജയെ കൂടെ കൂട്ടി.

അഡ്വാൻസായി രാജയ്ക്ക് അരലക്ഷം രൂപ നൽകി. കൃത്യം നടത്തിയശേഷം ഒരു ലക്ഷം രൂപ കൂടി നൽകുമെന്ന് ജോതിമണി, രാജയ്ക്ക് വാക്കു നൽകിയിരുന്നതായി പൊലീസ് പറയുന്നു.