ന്യൂഡൽഹി : കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും മറ്റുമൂന്നു പേർക്കും യുപിയിലെ ലഖിംപുരി ഖേരി സന്ദർശിക്കാൻ സംസ്ഥാന സർക്കാർ അനുമതി. എല്ലാ പാർട്ടികളുടെയും അഞ്ച് പ്രതിനിധികൾക്ക് വീതം സന്ദർശിക്കാനാണ് അനുമതി എന്ന് യുപി അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസ്തി അറിയിച്ചു. നേരത്തെ തടഞ്ഞുവച്ച ആംആദ്മി പാർട്ടി എംഎൽഎ രാഘ്വ ചദ്ധ നേതൃത്ം നൽകുന്ന സംഘത്തിനും അനുമതിയുണ്ട്.

അതേസമയം, ലഖിംപൂർ ഖേരി സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് റിപ്പോർട്ട് തേടി. തുടർന്ന് യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. സ്ഥിതിഗതികൾ യുപി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

അതിനിടെ. ലഖിംപൂർ ഖേരിയിലെ സംഭവ വികാസങ്ങളിൽ ആരോപണ വിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചു. അജയ് മിശ്രയെ അമിത് ഷാ ഡൽഹിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ലഖിംപൂരിൽ കർഷകർ മരിക്കാനിടയായ സംഭവ വികാസങ്ങളിൽ കേന്ദ്രമന്ത്രിക്ക് വീഴ്ച ഉണ്ടായിയെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ.

യുപിയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടത്ത വേളയിൽ അനാവശ്യ വിവാദത്തിന് വഴിവെക്കുന്ന നടപടിയാണ് ഉണ്ടായതെന്നും ബിജെപി നേതൃത്വം വിലയിരുത്തി. യുപി സർക്കാർ നൽകിയ റിപ്പോർട്ടിലും പൊലീസ് എഫ്ഐആറിലും കേന്ദ്രമന്ത്രിക്കും മകനുമെതിരെ പരാമർശങ്ങൾ ഉള്ളതായാണ് റിപ്പോർട്ടുകൾ. അതേസമയം കർഷകരെ ഇടിച്ചിട്ട വാഹനങ്ങളിൽ താനോ മകനോ ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്ര പറയുന്നത്.

എന്തു വന്നാലും ലഖിംപൂർ സന്ദർശിക്കുമെന്ന് രാഹുൽഗാന്ധി വ്യക്തമാക്കിയിരുന്നു. രാഹുലിനൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമുണ്ട്. യുപി സർക്കാർ അനുമതി നൽകിയതിന് പിന്നാലെ സിതാപൂരിൽ തടങ്കലിലായിരുന്ന പ്രയിങ്ക ഗാന്ധിയെ പൊലീസ് മോചിപ്പിച്ചു. 59 മണിക്കൂർ നീണ്ട തടങ്കലിന് ശേഷമാണ് പ്രിയങ്കയെ മോചിപ്പിച്ചത്. എഎപി സംഘവും ലഖിംപൂർ ഖേരി സന്ദർശിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്.