കവരത്തി: വിവാദപരമായ ഉത്തരവുകൾക്ക് പിന്നാലെ വീണ്ടും വിചിത്രമായ ഉത്തരവുകളുമായി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ.ലക്ഷദ്വീപ് മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇറക്കിയ ഉത്തരവിലാണ് വിചിത്രമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.ഇതിൽ ഏറ്റവും ശ്രദ്ധേയം തങ്ങയും ഓലയും പറമ്പിലിടരുതെന്നുള്ള ഉത്തരവാണ്.പറമ്പിൽ ഓലയോ തേങ്ങയോ കണ്ടാൽ പിഴയും ശിക്ഷയുമുണ്ടാവും.ഖരമാലിന്യങ്ങൾ കത്തിക്കരുതെന്ന് പറയുന്ന ഉത്തരവിൽ പ്രത്യേക വാഹനമില്ലാതെ ഖരമാലിന്യങ്ങൾ കൊണ്ടുപോവാനും പാടില്ലെന്ന് പറയുന്നു. ദ്വീപ് മാലിന്യമുക്തമാക്കാനാണ് പുതിയ തീരുമാനമെന്നാണ് ന്യായീകരണം.

ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ തന്നെ വ്യപക വിമർശനവും ഉയർന്നുകഴിഞ്ഞു.ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കുന്ന ദ്വീപ് നിവാസികൾക്കെതിരെ കേസെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇത്തരം വിചിത്രമായ ഉത്തരവുകൾക്ക് പിന്നിലെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്.

ഇതിനുപുറെ ലക്ഷദ്വീപുകാരല്ലാത്തവരോട് ദ്വീപിൽ നിന്ന് മടങ്ങാൻ കൽപ്പിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.ഇതിന്റെ ഭാഗമായുള്ള പൊലീസ് നടപടികൾ ആരംഭിച്ചു. ഇതോടെ മലയാളികളടക്കം ലക്ഷദ്വീപിലുള്ള ഇതരസംസ്ഥാനക്കാർക്ക് മടങ്ങേണ്ടി വരും. നിലവിൽ ദ്വീപിലുള്ള തൊഴിലാളികൾക്ക് ഒരാഴ്ചത്തേക്ക് പെർമിറ്റ് നൽകും.ഡെപ്യൂട്ടി കളക്ടറോ ബ്ലോക്ക് ഡെവലപ്‌മെന്റ് ഒഫിസറോ ആകും ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകുക. അതിനുശേഷം ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്നാണ് ഉത്തരവ്. വീണ്ടും ദ്വീപിലെത്തണമെങ്കിൽ എ ഡി എമ്മിന്റെ അനുമതി വേണം.

ഇന്നലെ മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വേണമെന്ന പുതിയ ചട്ടം ഭരണകൂടം ഏർപ്പെടുത്തിയിരുന്നു.ബോട്ടിൽ സി സി ടി വി സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. ദ്വീപിലെ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ, ഗോവധം നിരോധിക്കൽ, സ്‌കൂളുകളിൽ മാംസഭക്ഷണം നിരോധനം, ഗുണ്ടാ ആക്ട് നടപ്പാക്കൽ തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളാണ് അഡ്‌മിനിസ്ട്രേറ്റർ ഇതിനോടകം നടപ്പിലാക്കിയത്.