കിന്നൗർ: ഹിമാചൽപ്രദേശിലെ കിന്നൗറിൽ മണ്ണിടിച്ചിലിനെ തുടർന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് വിനോദയാത്രക്ക് പുറപ്പെട്ടവരാണ് മരിച്ചതെന്നാണ് വിവരം.

മലയിൽ നിന്ന് അടർന്നുവീണ കൂറ്റൻ പാറക്കല്ലുകൾ വന്നു പതിച്ച് പാലം തകർന്നു. കിന്നൗർ ജില്ലയിലെ സാംഗ്ല വാലിയിലാണ് ദുരന്തമുണ്ടായത്. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു.

നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിയെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഭീമൻ കല്ലുകൾ മലമുകളിൽ നിന്ന് അടർന്നുവീഴുന്ന ഞെട്ടിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. 

പാലത്തിന് മുകളിൽ വീണ കല്ലുകതൾ നദിയിലേക്കും സമീപത്തെ റോഡിലേക്കും തെറിച്ചുവീഴുന്നത് വീഡിയോയിൽ കാണാം. കഴിഞ്ഞ ദിവസങ്ങളായി ഹിമാചലിൽ കനത്ത മഴയാണ് തുടരുന്നത്. അപകടം നടന്ന സ്ഥലത്ത് ഇന്തോ-ടിബറ്റൻ പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. സ്ഥലത്ത് ഡോക്ടർമാരുടെ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ നിരവധി മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ ദുഃഖം രേഖപ്പെടുത്തി. കനത്തമഴയ്ക്ക് പിന്നാലെ മണ്ണിടിച്ചിലുണ്ടാകുന്നത് ഹിമാചലിൽ കുറച്ചുകാലമായി പതിവായിട്ടുണ്ട്.

പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ചിത്കുലിലേക്ക് പോകുകയായിരുന്നു സംഘം. സംഘത്തിൽ ഒമ്പത് പേരുണ്ടായിരുന്നെന്നാണ് പ്രാഥമിക നിഗമനം. മണ്ണിടിച്ചിലിനെ തുടർന്ന് സംഗ്ലി താഴ്‌വരയിലെ ബട്സേരി പാലത്തിനും കേടുപാടുകൾ സംഭവിച്ചു. മലയിടിഞ്ഞതിനെ തുടർന്ന് കൂറ്റൻ പാറകൾ താഴേക്ക് പതിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു.

മഴക്കാലമായതിനാൽ പ്രദേശത്തേക്ക് പോകരുതെന്ന് വിനോദ സഞ്ചാരികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അപകട മുന്നറിയിപ്പ് അവഗണിച്ച് വിനോദ സഞ്ചാരികളിൽ ചിലർ മുന്നോട്ടുപോകുകയായിരുന്നു.