ലഖ്‌നൗ: ഉത്തര്‍ പ്രദേശ് സ്വദേശിയായ യുവാവിനെ ഒന്നരമാസത്തിനിടെ പാമ്പുകടിച്ചത് ആറുതവണ. ഫത്തേപൂര്‍ ജില്ലയിലെ സൗര ഗ്രാമത്തിലാണ് വിചിത്ര സംഭവം. പാമ്പു കടി പതിവായതോടെ യുവാവ് വീടു മാറിത്താമസിച്ചെങ്കിലും വീണ്ടും വീണ്ടും കടിയേറ്റു. ഓരോ തവണയും ജീവിതം തിരികെ പിടിച്ചെങ്കിലും കടുത്ത ആശങ്കയിലാണ് 24കാരനായ യുവാവ്.

ജൂണ്‍ രണ്ടിന് വീട്ടില്‍ കിടക്കയില്‍ നിന്നാണ് വികാസ് ദുബെക്ക് ആദ്യമായി കടിയേറ്റത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ജൂണ്‍ രണ്ടിനും ജൂലൈ ആറിനും ഇടയില്‍ ദുബെയെ ആറ് തവണ പാമ്പുകള്‍ കടിച്ചു. നാലാമത്തെ പാമ്പുകടിയേറ്റതിന് ശേഷം, ദുബെ വീടുമാറി താമസിച്ചു. രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറിയെങ്കിലും അഞ്ചാം തവണയും അവിടെ നിന്ന് കടിയേറ്റു. തുടര്‍ന്ന് ദുബെയെ മാതാപിതാക്കള്‍ വീട്ടിലെത്തിച്ചു. ജൂലൈ ആറിന് വീണ്ടും കടിയേറ്റതോടെ ആരോഗ്യനില വഷളായി. ഇപ്പോള്‍ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച് വരുന്നു.

ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പാമ്പുകടിയേറ്റത് എല്ലായ്പ്പോഴും ഒരു ശനിയാഴ്ചയോ ഞായറാഴ്ചയോ ആണെന്നും ഓരോ തവണയും കടിക്കുന്നതിന് മുമ്പ് തനിക്ക് ഒരു മുന്‍കരുതല്‍ ഉണ്ടായിരുന്നുവെന്നും വികാസ് ദുബെ പറയുന്നു.