കേരളത്തില്‍ ബെയ്ലി പാലം ചര്‍ച്ചയാകുമ്പോള്‍ ശബരിമല സന്നിധാനത്തിന് സമീപത്തെ ബെയ്‌ലിപാലം സ്മാരകമായി നിലനില്‍ക്കുകയാണ്. ദര്‍ശനം കഴിഞ്ഞ അയ്യപ്പന്‍മാര്‍ക്ക് മാളികപ്പുറത്തുനിന്ന് ഭസ്മക്കുളത്തിന് സമീപത്തുകൂടെ ചന്ദ്രാനന്ദന്‍ റോഡിലൂടെ തിരികെപ്പോകുന്നതിനാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് പട്ടാളത്തിന്റെ സഹായത്തോടെ ബെയ്‌ലി പാലം നിര്‍മ്മിച്ചത്. എന്നാല്‍, പാലം കയറിയെത്തുന്നിടത്തുനിന്ന് റോഡിലേക്കുള്ള കുത്തനെയുള്ള കയറ്റം ഭക്തര്‍ക്ക് വെല്ലുവിളിയായി. അതോടെ ബെയ്‌ലിപാലം വഴി കടന്നുപോകുന്നവരുടെ എണ്ണം കുറഞ്ഞു. യുദ്ധകാലത്തും അടിയന്തരഘട്ടങ്ങളിലും മറ്റും താത്കാലികാവശ്യത്തിനായി പട്ടാളക്കാര്‍ നിര്‍മിക്കുന്നതാണ് ബെയ്‌ലി പാലം. ദര്‍ശനം കഴിഞ്ഞ് സന്നിധാനത്തുനിന്ന് മടങ്ങുമ്പോഴുള്ള തിരക്ക് ഒഴിവാക്കാന്‍ ശബരിമല ഉന്നതാധികാരസമിതിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് ബെയ്‌ലി പാലം നിര്‍മ്മിച്ചത്.

കരസേനയുടെ ബെംഗളൂരു ആസ്ഥാനമായ മദ്രാസ് എന്‍ജിനീയേഴസ് ഗ്രൂപ്പാണ് (എം.ഇ.ജി.) നിര്‍മാണം നടത്തിയത്. പാലക്കാട് സ്വദേശിയായ കേണല്‍ മുരളീധരന്റെ നേതൃത്വത്തിലായിരുന്നു 40 പേരടങ്ങുന്ന കരസേനാംഗങ്ങള്‍ പാലം തയ്യാറാക്കിയത്. ജോധ്പുരില്‍നിന്ന് എത്തിച്ച 12 ഉരുക്കുപാനലുകള്‍ കൂട്ടിച്ചേര്‍ത്താണ് പാലം പണിതത്. 24 മണിക്കൂറിനകം തയ്യാറാക്കാവുന്ന താത്കാലിക പാലമാണിത്. 2011 ഒക്ടോബറിലാണ് പാലം പണിതത്. ബെയ്‌ലി പാലത്തിന്റെ സ്ഥാനത്ത് പുതിയ മേല്‍പ്പാലം നിര്‍മിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. ശബരിമല മാസ്റ്റര്‍പ്ലാനില്‍ പുത്തന്‍ മേല്‍പ്പാലം നിര്‍മിക്കാനുള്ള രൂപരേഖ ഉണ്ട്. ആറുമീറ്റര്‍ വീതിയില്‍ 325 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം നിര്‍മിക്കുമെന്നാണ് പ്രഖ്യാപനമുണ്ടായത്.

എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ ഇത് നീണ്ടുപോകുകയാണ്. മകരവിളക്ക് ദിവസമുള്‍പ്പെടെ വന്‍തിരക്ക് ഉണ്ടാകുന്ന സാഹചര്യത്തില്‍ തീര്‍ഥാടകരെ സന്നിധാനത്തുനിന്ന് എളുപ്പത്തില്‍ ഒഴിപ്പിക്കാന്‍ പറ്റുന്ന വഴിയാണിത്. മാളികപ്പുറത്തിന് സമീപത്തെ പോലീസ് ബാരക്കിന് പിറകില്‍നിന്ന് ആരംഭിച്ച് ചന്ദ്രാനന്ദന്‍ റോഡില്‍ ചേരുന്ന വിധത്തിലാണ് മേല്‍പ്പാലം രൂപകല്‍പ്പന ചെയ്തത്. ഉരുക്കുപാലം നിര്‍മിക്കാനായിരുന്നു തീരുമാനം. മകരവിളക്കുദിവസം മാത്രമാണ് ഇപ്പോള്‍ ബെയ്‌ലിപാലം ഉപയോഗിക്കുന്നത്. അപ്പോള്‍ തീര്‍ഥാടകരെ തിരികെ അയയ്ക്കാന്‍ ഈ വഴി പ്രയോജനപ്പെടുത്തുന്നു. കുത്തനെയുള്ള ഇറക്കവും അതികഠിനമായ കയറ്റവുമാണ് ഈ റോഡ് ഉപയോഗിക്കുന്നതിനുള്ള വെല്ലുവിളി. ഇടയ്ക്ക് ദേവസ്വം ബോര്‍ഡ് ബെയ്‌ലിപാലത്തിന്റെ ഇരുവശങ്ങളും ബലപ്പെടുത്തിയിരുന്നു.

ബെയ്ലി പാലങ്ങളുടെ ചരിത്രം ചികയുമ്പോള്‍…

എന്തായാലും ഉരുള്‍ തകര്‍ത്തെറിഞ്ഞ ചൂരല്‍മലയില്‍ കരസേനവിഭാഗം ബെയ്ലി പാലം നിര്‍മ്മിച്ചത് മണിക്കൂറുകള്‍ കൊണ്ടാണ്. ബെയ്ലി പാലത്തെക്കുറിച്ചു പറയുമ്പോള്‍ സംസ്ഥാനത്ത് ആദ്യമായി ബെയ്ലി പാലമെന്ന ആശയം പ്രാവര്‍ത്തികമായത് നമ്മുടെ തലസ്ഥാനത്താണെന്ന് പലര്‍ക്കുമറിയില്ല. 1970 ലായിരുന്നു ആ സംഭവം. തിരുവനന്തപുരം- കൊല്ലം ദേശീയ പാതയിലെ ആറ്റിങ്ങലില്‍ വാമനപുരം നദിക്ക് കുറുകെയുള്ള പൂവമ്പാറ പാലത്തിനു കുറുകെയാണ് ഏഴര മണിക്കൂര്‍കൊണ്ട് സൈന്യം പാലം നിര്‍മ്മിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇരുമ്പില്‍ പണിത പാലമായിരുന്നു ഇത്. രാത്രിയില്‍ കൊല്ലത്തേക്ക് ചരക്കു കയറ്റിവന്ന ലോറിയിടിച്ചാണ് പാലത്തിന്റെ ഇരുമ്പ് ബീമുകള്‍ തകര്‍ന്നത്. കൈവരിയടക്കം പാലത്തിന്റെ ഡെക്കിംഗ് ആറ്റിലേക്ക് പതിച്ചു.

പാലം തകര്‍ന്നതറിയാതെ പുലര്‍ച്ചെ ആറ്റിങ്ങലിലേക്ക് നടന്നു വരികയായിരുന്ന ആലംകോട് സ്വദേശി നാരായണപിള്ള തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.കെ.ദിവാകരന്‍ പി.ഡബ്ലിയു.ഡി ചീഫ് എന്‍ജിനിയര്‍ സി.എം.ആന്റണിയോട് അടിയന്തര പരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അന്നത്തെ എക്സിക്യുട്ടീവ് എന്‍ജിനിയറും പിന്നീട് ചീഫ് എന്‍ജിനിയറുമായ പി.പി.തോമസ് അടക്കമുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് ബെയ്‌ലി പാലമെന്ന ആശയമുയര്‍ന്നത്. തുടര്‍ന്ന് ടി.കെ.ദിവാകരന്‍ കേന്ദ്രമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു.

ദിവസങ്ങള്‍ക്കകം കരസേന നിര്‍മ്മാണ സാമഗ്രികളുമായെത്തി. അടുത്ത ദിവസം രാവിലെ ഏഴോടെ നിര്‍മ്മാണമാരംഭിച്ചു. ഉച്ചയ്ക്ക് 2.30ഓടെ പണി പൂര്‍ത്തിയാക്കി. മന്ത്രിയുടെ കാറായിരുന്നു ആദ്യമായി പാലത്തിലൂടെ ഓടിച്ചത്. മൂന്നുമണിയോടെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിപ്പോയത്. ഇക്കാര്യങ്ങളെല്ലാം പി.പി.തോമസ് പിന്നീട് എഴുതിയിട്ടുണ്ട്.

ഏനാത്ത് കൈയ്യടി നേടി

അതിനുശേഷം കേരളത്തില്‍ ബെയ്ലി പാല നിര്‍മ്മാണം പത്തനംതിട്ട റാന്നിയിലാണ്. 1996 ല്‍ റാന്നി പാലം തകര്‍ന്നപ്പോഴാണ് സൈന്യം ആശ്രയമായി എത്തിയത്. ശബരിമല സന്നിധാനത്തും പത്തനംതിട്ട ഏനാത്തും പിന്നീട് ഓരോ ബെയ്ലി പാലം നിര്‍മ്മിച്ചു. 1996 ജൂലൈ മാസം 29 ന് പമ്പാ നദിയില്‍ റാന്നിപ്പാലത്തിന്റെ മദ്ധ്യഭാഗത്തെ കോണ്‍ക്രീറ്റ് സ്പാന്‍ തകര്‍ന്നു വീണതോടെ റാന്നി രണ്ടായി മുറിഞ്ഞു. അക്കരെ ഇക്കരെ ബന്ധുവീട് ഉള്ളവര്‍ക്കടക്കം വേദനിപ്പിക്കുന്ന അനുഭവമായിരുന്നു പാലത്തിന്റെ തകര്‍ച്ച.

ശബരിമലയിലേക്കുള്ള പ്രധാനപാത എന്ന അനുകൂല ഘടകമാണ് ബെയ്ലി പാലം വരാന്‍ കാരണം. തീര്‍ത്ഥാടകര്‍ അടക്കം നേരിടുന്ന ദുരിതം സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ അന്നത്തെ എംഎല്‍എയായിരുന്ന രാജു എബ്രഹാമിന് അടക്കം കഴിഞ്ഞു. മൂന്നുദിവസംകൊണ്ട് സൈന്യമെത്തി ബെയ്ലി പാലം നിര്‍മ്മിച്ചു. ബെയ്ലി പാലം നിര്‍മ്മിച്ച് രണ്ടു വര്‍ഷത്തിന് ശേഷമാണ് പൊതുമരാമത്ത് വകുപ്പ് പുതിയ പാലം പൂര്‍ത്തിയാക്കിയത്. ഇത് തുറന്നതോടെ സൈന്യം തന്നെ ബെയ്ലി പാലം പൊളിച്ചു മാറ്റി.

2016 ഓഗസ്റ്റില്‍ ശബരിമല സന്നിധാനത്ത് സൈന്യം ഒരു ബെയ്ലി പാലം നിര്‍മ്മിച്ചു. ആസൂത്രണത്തിലെ പിഴവു കാരണം അത് ഉപയോഗിക്കേണ്ടി വന്നില്ല. 2017 ജനുവരിയില്‍ എം സി റോഡിലെ ഏനാത്ത് പാലത്തിന് ബലക്ഷയം വന്നതോടെയാണ് സൈന്യം ബെയ്ലി പാലം നിര്‍മ്മിച്ചത്. പ്രധാനപാലം ബലപ്പെടുത്തിയതോടെ അഞ്ചുമാസത്തിന് ശേഷം ഏനാത്തെ ബെയ്ലി പാലം പൊളിച്ചു നീക്കി.

അതേസമയം ബ്രിട്ടിഷ് സിവില്‍ ഉദ്യോഗസ്ഥനായിരുന്ന ഡൊണാള്‍ഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം നിര്‍മ്മിച്ചത്. രണ്ടാം ലോകമഹായുദ്ധ സമയത്തായിരുന്നു അദ്ദേഹം യുദ്ധത്തിനു സഹായകമായി ഉത്തരാഫ്രിക്കയില്‍ ബ്രിട്ടന്റെ ടാങ്കുകള്‍ക്ക് ദുര്‍ഘടമായ മലനിരകള്‍ കടന്നുപോകാന്‍ നിര്‍മ്മിച്ചത്. ബെയിലിക്ക് തന്റെ കണ്ടുപിടിത്തതിന്, പ്രഭുപദവി ലഭിക്കുകയുണ്ടായി. ഇന്നും ഇത്തരം പാലം ഉണ്ടാക്കി ഉപയോഗിച്ചുവരുകയും ചെയ്യുന്നു.

രണ്ടാം ലോകമഹായുദ്ധസമയത്ത് സൈനിക ഉപയോഗത്തിനായി ബ്രിട്ടീഷുകാര്‍ വികസിപ്പിച്ചെടുത്ത ബെയ്‌ലി പാലം ഇന്നിതാ വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ആക്കം കൂട്ടാന്‍ വേണ്ടി ഇന്ത്യന്‍ കരസേന നിര്‍മിച്ചു നല്‍കിയിരിക്കുന്നു . താത്കാലികമായി കൂട്ടിച്ചേര്‍ക്കാനാകുന്ന പോര്‍ട്ടബിള്‍, പ്രീ-ഫാബ്രിക്കേറ്റഡ്, ട്രസ് ബ്രിഡ്ജാണ് ബെയ്‌ലി പാലം.

ഉരുള്‍പൊട്ടലില്‍ വയനാട്ടിലെ ചൂരല്‍മലയെ മുണ്ടക്കൈയുമായി ബന്ധിപ്പിക്കുന്ന ഒരേ ഒരു പാലം ഒലിച്ചു പോയതാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ തന്നെ സൈന്യത്തിന്റെ സഹായം തേടുവാനുള്ള കാരണമായത്. ആദ്യഭട്ടതില്‍ മുണ്ടക്കൈയില്‍ നിന്നും പരിക്കേറ്റവരെയും, മൃതദേഹ അവശിഷ്ടങ്ങളെയും കരയിലേക്കെത്തിച്ചത് സൈന്യം റോപ്പുകളുപയോഗിച്ചായിരുന്നു. ഈ ഒരു ഘട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിനായി ബംഗളുരുവില്‍ നിന്നെത്തിയ കരസേനയുടെ മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പ് 195 അടി നീളമുള്ള ബെയ്‌ലി പാലം അടിയന്തിരമായി കെട്ടിപ്പൊക്കിയത്.