ആലപ്പുഴ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആദ്യത്തെ കണ്‍മണി മരിച്ചതിന് പിന്നാലെ നേര്‍ച്ച കാഴ്ചകള്‍ വെച്ചു കിട്ടിയ രണ്ടാമത്തെ കണ്‍മണിയും യാത്രയായി. മണ്ണഞ്ചേരിയിലാണ് ഒരു കുടുംബത്തെ മുഴുവന്‍ സങ്കടക്കടലിലാക്കിയ ദാരുണ സംഭവം. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാര്‍ഡ് പൂവത്തില്‍ മുഹമ്മദ് റഫീഖിന്റെ (ഷിറാസ്) മകന്‍ മുഹമ്മദ് ഇഷാന്‍ എന്ന ആറു മാസക്കാരനെയാണ് കണ്ടു കൊതി തീരും മുമ്പ് വിധി തട്ടിയെടുത്തത്.

തിങ്കളാഴ്ച വൈകീട്ട് നാലോടെ മണ്ണഞ്ചേരി ജങ്ഷനിലായിരുന്നു അപകടം. കുഞ്ഞുമായി യാത്ര ചെയ്ത ബൈക്കിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിക്കുക ആയിരുന്നു. മാതാവിന്റെ കയ്യില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതാവിനും ബൈക്ക് ഓടിച്ച ഭര്‍തൃപിതാവിനും പരിക്കേറ്റു. മാതാവ് നാസിയ, റഫീഖിന്റെ പിതാവ് ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മുഹമ്മദ് ഇഷാനെ ആശുപത്രിയില്‍ കാണിക്കുന്നതിനായി ഭര്‍തൃപിതാവ് ഷാജിക്കൊപ്പം നാസിയയും കുഞ്ഞും ബൈക്കില്‍ പോകുമ്പോള്‍ സ്‌കൂട്ടര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ നാസിയയുടെ കയ്യില്‍നിന്ന് കുഞ്ഞും റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാസിയക്ക് തലക്കും ഷാജിക്ക് കാലുകള്‍ക്കും പരിക്കുണ്ട്. ഇദ്ദേഹത്തിന്റെ രണ്ട് പല്ലുകളും പൊട്ടി.

നാലുമാസം പ്രായമുള്ളപ്പോഴാണ് ഇവരുടെ മൂത്തകുട്ടി മരിക്കുന്നത്. ഇഷല്‍ ഫാത്തിമ എന്ന കുരുന്ന് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചത്. അതിനു ശേഷമാണ് മുഹമ്മദ് ഇഷാന്‍ ജനിക്കുന്നത്. എന്നാല്‍ വിധി വീണ്ടും വില്ലനായി. കണ്ടും ലാളിച്ചും കൊതി തീരും മുന്നേ ഈ കുരുന്നിനേയും വിധി തട്ടിയെടുക്കുക ആയിരുന്നു. ഖബറടക്കം ചൊവ്വാഴ്ച നടക്കും.