ന്യൂഡല്‍ഹി: ജമ്മു കശ്മീരിലേക്ക് അതിര്‍ത്തി രക്ഷാ സേനയുടെ കൂടുതല്‍ ബറ്റാലിയനുകളെ നിയമിക്കും. അതിര്‍ത്തിയിലെ സ്ഥിതി ഗതികള്‍ അതിസൂക്ഷ്മമായി നിരീക്ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പാക് സൈന്യത്തിന്റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞുകയറ്റം തടയാന്‍ അനിവാര്യമെങ്കില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കും പരിഗണനയിലുണ്ട്.

മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് നിയോഗിച്ചവരെയാകും ജമ്മു കശ്മീരിലേക്ക് മാറ്റി നിയമിക്കുക. ഇന്നലത്തെ ആക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം. കാര്‍ഗിലിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായത്. ഇത് കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കുന്നുണ്ട്.

കുപ്വാര ജില്ലയിലെ മാചല്‍ സെക്ടറില്‍ കാംകാരി പോസ്റ്റിനോട് ചേര്‍ന്ന് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പാക്കിസ്ഥാന്‍ സൈന്യവും ഭീകരരും ഉള്‍പ്പെടുന്ന ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ആദ്യം വെടിയുതിര്‍ത്തത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതോടെ പാക് ആക്രമണ ശ്രമം തകര്‍ത്തു. പാക്കിസ്ഥാന്‍ സൈന്യത്തിലെ എസ്എസ്ജി കമാന്‍ഡോസ് അടക്കം ഭീകരര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് സൂചന. കൊല്ലപ്പെട്ട ഭീകരന്‍ പാക് പൗരനാണ്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയ്ക്കിടെ കുപ്വാരയില്‍ ഇത് രണ്ടാം തവണയാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നത്. കടുത്ത മൂടല്‍മഞ്ഞ് മറയാക്കിയെത്തിയ പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം അംഗങ്ങളാണ് ഇന്നലെ പുലര്‍ച്ചെ, ഇന്ത്യന്‍ സൈനിക പോസ്റ്റിനുനേരെ ആക്രമണം നടത്തിയത്.

വരുംദിവസങ്ങളിലും നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുമെന്നാണ് സേനയുടെ വിലയിരുത്തല്‍. ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന ജമ്മു ഡിവിഷനിലേക്ക് ബിഎസ്എഫിന്റെ രണ്ട് ബറ്റാലിയന്‍ സേനയെ അധികമായി വിന്യസിക്കുന്നത്. നിലവില്‍ ഒഡീഷയില്‍ മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിന്റെ ഭാഗമാണ് രണ്ടായിരത്തോളം ജവാന്‍മാരുള്ള ബിഎസ്എഫ് ബറ്റാലിയന്‍.

നേരത്തെ ബിഎസ്എഫിന്റെ ഈ യൂണിറ്റുകളെ ഛത്തീസഗഡിലേക്ക് വിന്യസിക്കാനാണ് തീരുമാനമെടുത്തിരുന്നത്. ജമ്മു, പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സാംബ കേന്ദ്രീകരിച്ചാകും ബിഎസ്എഫിന്റെ അധിക യൂണിറ്റിനെ വിന്യസിക്കുക.