ആലപ്പുഴ: ആലപ്പുഴക്കാരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈര്‍ അറസ്റ്റില്‍. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്ന ശേഷം പുറത്തിറങ്ങി രണ്ട് മാസത്തിനുള്ളില്‍ ആലപ്പുഴ, കൊല്ലം ജില്ലകളിലായി ഇരുന്നൂറിലേറെ മോഷണമാണ് ഇയാള്‍ നടത്തിയത്. മോഷണ ശ്രമത്തിനിടെ ഇന്നലെ പുലര്‍ച്ചെ മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണു മാവേലിക്കര പൊലീസ് ഓടിച്ചിട്ടു പിടികൂടിയത്.

കൊല്ലം ശൂരനാട് വടക്ക് കുഴിവിള വടക്കേതില്‍ എച്ച്.സുബൈര്‍ (പക്കി സുബൈര്‍51) കഴിഞ്ഞ ദിവസം രാത്രി നടത്തിയ നിരവധി മോഷണ ശ്രമങ്ങള്‍ക്കൊടുവിലാണ്
പോലിസിന്റെ വലയിലാകുന്നത്. ഇന്നലെ ചെട്ടികുളങ്ങര ഈരേഴ തെക്ക് ആല്‍ത്തറമുക്കിനു സമീപത്തെ വീട്ടില്‍ മോഷണത്തിനു ശ്രമിക്കവേ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ സുബൈര്‍ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നാലെ തൊട്ടടുത്തു ളാഹ ലവല്‍ക്രോസിനു കിഴക്കു വീട്ടുമുറ്റത്തുനിന്നു സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിക്കാന്‍ ശ്രമം നടത്തി. എനനാല്‍ വീട്ടുടമ ഉണര്‍ന്നതോടെ ഇവിടെനിന്നും സമീപത്തെ റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.

ബഹളം കേട്ട റെയില്‍വേ ഗേറ്റ് കീപ്പര്‍ ട്രാക്കിലൂടെ ഒരാള്‍ ഓടിപ്പോയ കാര്യം പൊലീസില്‍ അറിയിച്ചു. പിന്നാലെ മാവേലിക്കര പൊലീസ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരനെ പോലെ നിന്ന സുബൈര്‍ ഓടി. ഇതോടെ പൊലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ സുബൈറിനെ 2022 ഫെബ്രുവരിയില്‍ മാവേലിക്കര പൊലീസ് പിടികൂടിയിരുന്നു. റിമാന്‍ഡിലായിരുന്ന ഇയാള്‍ 2 മാസം മുന്‍പാണു ജയിലില്‍ നിന്നിറങ്ങിയത്.

തുടര്‍ന്നു ഒട്ടനവധി മോഷണങ്ങളാണ് ഇയാള്‍ നടത്തിയത്. മാവേലിക്കര, ഹരിപ്പാട്, അമ്പലപ്പുഴ, കരീലക്കുളങ്ങര, നൂറനാട്, വള്ളികുന്നം, ശാസ്താംകോട്ട, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചി തകര്‍ത്തും വീടുകളും കടകളും കുത്തിത്തുറന്നും ഇരുന്നൂറോളം മോഷണം നടത്തി. കഴിഞ്ഞ 3നു മാവേലിക്കര കൊച്ചിക്കല്‍ കുരിശടി, സമീപത്തെ 4 വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ സുബൈര്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു.