കണ്ണൂര്‍: കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. സംഭവം നടന്ന് 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കേസിലെ മൂന്നാം പ്രതി അരുണ്‍,നാലാം പ്രതി സബിന്‍ ലാല്‍, അഞ്ചാം പ്രതി അതുല്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് കേസിലെ ഒന്നാം പ്രതി വിനീഷിനെ പൊലീസ് പിടികൂടിയത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിര്‍മാണത്തിന്റെ മുഖ്യസൂത്രധാരന്‍ വിനീഷെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീടിന് തൊട്ടടുത്ത നിര്‍മാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിര്‍മിച്ചിരുന്നത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടും പൊലീസ് ഇതുവരെയായിട്ടും കുറ്റപത്രം സമര്‍രപ്പിച്ചിട്ടില്ല.

ബോംബ് നിര്‍മാണത്തിന് പിന്നില്‍ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയുമാണെന്നാണ് പൊലീസ് പറയുന്നത്. ഒരു സംഘത്തെ നയിച്ചത് സ്‌ഫോടനത്തില്‍ പരിക്കേറ്റ വിനീഷാണെന്നും മറുസംഘത്തിന്റെ തലവന്‍ കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്ത ദേവാനന്ദാണെന്നും പൊലീസ് പറയുന്നു. ഇടയ്ക്കിടെ ഇക്കൂട്ടര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. മാര്‍ച്ച് എട്ടിന് കുയിമ്പില്‍ ക്ഷേത്രോത്സവത്തിനിടെയും സംഘര്‍ഷമുണ്ടായി. പിന്നാലെയാണ് എതിരാളികളെ പേടിപ്പിക്കാന്‍ ബോംബ് നിര്‍മാണം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. ഇവരില്‍ നാല് പേര്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളാണ്. അമല്‍ ബാബു, അതുല്‍, സായൂജ്, ഷിജാല്‍ എന്നിവര്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളാണെന്ന് ഡിവൈഎഫ്‌ഐ നേതൃത്വവും സ്ഥിരീകരിച്ചിരുന്നു.