ന്യൂഡല്‍ഹി: കലാപ ബാധിതമായ മണിപ്പൂരില്‍ വീണ്ടും സന്ദര്‍ശനത്തിന് ഒരുങ്ങി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവായതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ എത്തുന്നത്. അസമിലെ സിയാച്ചറില്‍ തിങ്കളാഴ്ച വിമാനമിറങ്ങുന്ന രാഹുല്‍ തുടര്‍ന്ന് മണിപ്പൂരിലെ ജിരിബാമിലാണ് ആദ്യമെത്തുക.

ഇവിടെയുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരുമായി കൂടിക്കാഴ്ചക്ക് ശേഷം തുബോംഗ്, മൊയ്രാങ്, ചുരാന്ദ്പൂര്‍ എന്നീ ക്യാമ്പുകളും രാഹുല്‍ സന്ദര്‍ശിക്കും. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായും പൊതുജനങ്ങളുമായും സംസാരിക്കും.

തുടര്‍ന്ന് മണിപ്പൂര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. ഇതിനുമുമ്പ് രണ്ടുതവണ അദ്ദേഹം മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം രാഹുല്‍ ബി.ജെ.പിക്കെതിരെ മണിപ്പൂര്‍ വിഷയം ശക്തമായി ഉയര്‍ത്തിയിരുന്നു. ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചതും മണിപ്പൂരില്‍ നിന്നായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തില്‍ മണിപ്പൂര്‍ വിഷയം ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. മണിപ്പൂരിലെ വംശീയ സംഘര്‍ഷം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.