ബെംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ ദുരന്തത്തിന് തൊട്ടുപിന്നാലെയുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മണ്ണിടിഞ്ഞതിന് പിന്നാലെ നദിയുടെ മറുകരയിലുള്ളവര്‍ ഭയന്നോടി. നാട്ടുകാര്‍ ഓടിക്ഷപ്പെടുന്നത്് കാണാന്‍ സാധിക്കും. ഗംഗാവലി പുഴയുടെ മറുകരയില്‍ നിന്നുള്ള ഉളുവരെ എന്ന ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.മണ്ണിടിച്ചിലില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ഉളുവരെ ഗ്രാമത്തിലാണ് ഇവിടെ നിരവധി വീടുകള്‍ തകര്‍ന്നു. ആ ഭാഗത്തുണ്ടായിരുന്ന ജനങ്ങളാണ് ഓടിരക്ഷപ്പെടുന്നത്. നാട്ടുകാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് താഴ്ഭാഗത്ത് റെയില്‍വേ പാലമുണ്ട്. ആ പാലത്തിന് സമീപത്തുണ്ടായിരുന്നവരാണ് പുഴയില്‍ പെട്ടെന്ന് വെള്ളം കൂടുന്നതായി കണ്ടത്. മണ്ണിടിഞ്ഞ് പുഴയിലേക്കാണ് വീണത്. അതോടെ പുഴ ഗതി മാറിയൊഴുകി. കര്‍ണാകയിലെ അങ്കോലയില്‍ മലയിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള പരിശോധന ഒന്‍പതാം ദിനത്തിലേക്ക് കടക്കുന്നതും പ്രതീക്ഷയോടെ. അര്‍ജുനെ താമസിയാതെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

ഷിരൂരില്‍ മണ്ണിടിഞ്ഞ് ീളയാഃ ഗംഗാവലിപ്പുഴയില്‍ ഉഗ്രസ്ഫോടനവും ഭൂമികുലുക്കവും ഉണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. അരക്കിലോമീറ്ററോളം വീതിയുള്ള പുഴയുടെ മറുകര മാടങ്കേരി ഉള്‍വരെ എന്ന ഗ്രാമമാണ്. മത്സ്യത്തൊഴിലാളികളും ഗോത്രവിഭാഗക്കാരുമാണ് ഇവിടെ കൂടുതലുള്ളത്. 6 വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. വീടുകളിലെ പാത്രങ്ങളും ഉപകരണങ്ങളും തകര്‍ന്നു. പുഴയിലെ വെള്ളത്തിനു പൊള്ളുന്ന ചൂട് അനുഭവപ്പെട്ടു. എന്നാല്‍ തീ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായ ദിവസമാണ് സ്ഫോടനമുണ്ടായത്. ദേശീയപാതയില്‍നിന്നു പുഴയിലേക്കുവീണ 2 പാചകവാതക ടാങ്കര്‍ലോറികളില്‍ ഒന്നു മാത്രമാണ് 7 കിലോമീറ്റര്‍ അകലെനിന്നു കണ്ടെത്തിയത്. രണ്ടാമത്തെ ലോറിയുടെ ഡ്രൈവറുടെ മൃതദേഹം കിട്ടിയെങ്കിലും ലോറിയെക്കുറിച്ചു വിവരമില്ല. ലോറിയിലെ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചതാകും സ്ഫോടനത്തിനും വെള്ളം ഉയരാനും കാരണമെന്നാണു കരുതുന്നത്. എന്നാല്‍ ഈ തിയറി പോലീസ് അംഗീകരിക്കുന്നില്ല.

കുന്നിടിഞ്ഞു നദിയിലേക്കു വീണപ്പോള്‍ സൂനാമി പോലെ വെള്ളം മുകളിലേക്ക് ഇരച്ചുകയറി. ഈ സമയത്ത് ഉഗ്രസ്ഫോടനവും ഉണ്ടായെന്നാണ് വെളിപ്പെടുത്തല്‍. അപകട സമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇത് അര്‍ജുന്റെ ലോറിയിലെ തടിയെന്നാണ് സംശയം. ഇതോടെ ലോറി പുഴയില്‍ വീണിരിക്കാമെന്ന സംശയത്തിന് ശക്തികൂടി. ഷിരൂരില്‍ മണ്ണിടിഞ്ഞുവീണിടത്ത് അര്‍ജുനും ട്രക്കുമില്ലെന്ന് സൈന്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.