കോട്ടയം: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. രാവിലെ 8.15 ന് ഏറ്റുമാനൂരിലെ പഴയ റെയിവേ സ്റ്റേഷനില്‍ വെച്ച് ചെന്നൈ മെയിലാണ് യുവാവിനെ തട്ടിയത്. അപകടത്തെ തുടര്‍ന്ന് 10 മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ടു.

ട്രെയിന്‍ എത്തിയപ്പോള്‍ ഇയാള്‍ ട്രാക്കില്‍ കയറി നില്‍ക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നല്‍കി. ട്രെയിനിടിച്ച യുവാവ് തല്‍ക്ഷണം മരിച്ചു. റെയില്‍വേ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വിവരമറിഞ്ഞ് ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹത്തിന് അരികില്‍നിന്ന് ഒരു എടിഎം കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതില്‍ അനില്‍കുമാര്‍ എന്നാണ് എഴുതിയിരിക്കുന്നത്. ഇത് മരിച്ചയാളുടേതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.