മലപ്പുറം: ചങ്ങരംകുളത്ത് കായലില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് രണ്ട് യുവാക്കള്‍. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി കിഴക്കേതില്‍ റഫീക്കിന്റെ മകന്‍ ആഷിക്ക് (23), ചിയ്യാനൂര്‍ സ്വദേശി മേച്ചിനാത്ത് കരുണാകരന്റെ മകന്‍ സച്ചിന്‍ (23) എന്നിവരാണ് മരിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ചിയ്യാനൂര്‍ സ്വദേശി പ്രസാദിനെ (26) നാട്ടുകാര്‍ രക്ഷപ്പെടുത്തി ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളായ മൂന്ന് പേരും കൂടി തോണിയുമായി കായലില്‍ ഇറങ്ങിയതായിരുന്നു. താഴ്ചയുള്ള ഭാഗത്ത് എത്തിയതോടെ തോണി മറിഞ്ഞന്നു. ചതുപ്പ് നിറഞ്ഞ ഭാഗത്ത് നീന്താന്‍ കഴിയാതെ വന്നതോടെ മൂവരും മുങ്ങിത്താഴുക ആയിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രസാദിനെ കണ്ടെത്തി രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റിയെങ്കിലും ആഷിക്കിനെയും,സച്ചിനേയും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. സച്ചിനെ കണ്ടെത്താനുള്ള ശ്രമം രാത്രി ഏറെ വൈകിയും തുടര്‍ന്നു. ഒടുവില്‍ രാത്രി 11:30-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ആഷിക്കിന്റേയും സച്ചിന്റേയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. വെല്‍ഡിങ് ജോലിക്കാരനാണ് ആഷിക്ക്. കാണാതായ സച്ചിന്‍ ചങ്ങരംകുളത്ത് ബേക്കറി ജീവനക്കാരനാണ്.