മലപ്പുറം: ആര്യാടൻ കുടുംബവും പി വി അൻവർ എംൽഎയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്ന സത്യത്തിൽ നിലമ്പുർ നഗരസഭയിൽ നടന്നത്. പക്ഷേ അതിൽ നിയമസഭയിൽ എങ്ങനെ ആര്യാടൻ കുടുംബത്തിന്റെ കുത്തക അവസാനിപ്പിച്ചോ, അതുപോലെ തന്നെ പി വി അൻവറിന്റെ നേതൃത്വത്തിൽ ഇപ്പോൾ നിലമ്പൂർ നഗരസഭയിലും ഇടതുമുന്നണി ഭരണം പിടിച്ചിരിക്കയാണ്. വീട് കയറിയിറങ്ങിയും കുടുംബയോഗങ്ങൾ നടത്തിയും നിരന്തരം പ്രവർത്തിച്ച പി വി അൻവറിന്റെ വിജയമാണ് ഇതെന്നാണ് ഇടത് അണികൾ ചൂണ്ടിക്കാട്ടുന്നത്.

ആര്യാടന്റെ തട്ടകത്തിലെ 20വർഷത്തെ യു.ഡി.എഫ് കുത്തക ഭരണം അവസാനിച്ചു. നിലമ്പൂർ നഗരസഭ ഇനി എൽ.ഡി.എഫ് ഭരിക്കും. 2010ലാണ് നിലമ്പൂർ പഞ്ചായത്തിനെ നഗരസഭയായി ഉയർത്തിയത്. ഇതിനു രണ്ടു തവണയും, ശേഷവും രണ്ടു തവണയും യു.ഡി.എഫ് ഭരിച്ചിരുന്ന നഗരസഭ ഇത്തവണ അൻവർ എംഎ‍ൽഎയുടെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്. ആര്യാടന്റെ കുത്തകയായിരുന്ന നിലമ്പൂർ നിയമസഭാ മണ്ഡലവും കഴിഞ്ഞ തവണ അൻവർ പിടിച്ചെടുത്തതിന് പിന്നാലെയാണ് നിലമ്പൂർ നഗരസഭയും എൽ.ഡി.എഫ് പിടിച്ചെടുത്തത്. 33ഡിവിഷനുകളാണ് നിലമ്പൂർ നഗരസഭയിൽെ 17സീറ്റുകൾ ഇതിനോടകം എൽ.ഡി.എഫ് വിജയിച്ചുകഴിഞ്ഞു. ആദ്യമായി നിലമ്പൂർ നഗരസഭയിൽ എൻ.ഡി.എയും അക്കൗണ്ട് തുറന്നു. കോവിലകത്തുമുറി രണ്ടാം ഡിവിഷനിലാണ് എൻ.ഡി.എ വിജയിച്ചത്.

2010ൽ നഗരസഭയായി ഉയർത്തിയ നിലമ്പൂരിൽ പ്രാഥമ ചെയർമാൻ ആര്യാടൻ ഷൗക്കത്തായിരുന്നു. ശേഷം കഴിഞ്ഞ തവണ കോൺഗ്രസ് അംഗം പത്മിനി ഗോപിനാഥായിരുന്ന ചെയർപേഴ്‌സൺ. 33ഡിവിഷനുകളാണ് നിലമ്പൂർ നഗരസഭയിലുള്ളത്. ഇതിൽ കഴിഞ്ഞ തവണ കോൺഗ്രസ്-16, മുസ്ലിംലീഗ്-9, സിപിഎം-ആറ്, സിപിഐ-1 എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇതിൽ സ്വതന്ത്ര്യൻ ആദ്യം എൽ.ഡി.എഫിനോട് ആഭിമുഖ്യം കാണിച്ചിരുന്നെങ്കിലും പിന്നീട് യു.ഡി.എഫ് പക്ഷത്തേക്കുപോയിരുന്നു.

മലപ്പുറം ജില്ലയിലെ പ്രധാനവകുപ്പുകളിൽ പട്ടിക വർഗ വികസന ഓഫീസ്, വനംവകുപ്പിന്റെ കാര്യാലയങ്ങൾ തുടങ്ങിയവ നിലമ്പൂർ ടൗണിലാണ് സ്ഥിതിചെയ്യുന്നത്. മമ്പാട്, ചാലിയാർ, ചുങ്കത്തറ, അമരമ്പലം, കരുളായി പഞ്ചായത്തുകളാണ് അതിർത്തി പങ്കിടുന്നത്. അതേ സമയം തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നിലമ്പൂർ നഗരസഭയിൽ പി.വി അൻവർ എംഎ‍ൽഎ വർഗീയത പറഞ്ഞ് വോട്ട്പിടിച്ചെന്ന് പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ചു നിലമ്പൂർ നഗരസഭയിലെ വോട്ടറും നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ ഷാജഹാൻ പായിമ്പാടം അൻവറിന്റെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മലപ്പുറം കളക്ടർക്കും പരാതി നൽകുകയും ചെയ്തിരുന്നു.

തുടർന്ന് സംഭവത്തിൽ മലപ്പുറം ജില്ലാ വരണാധികാരികൂടിയായ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ സബ് കളക്ടർ കെ.എസ് അഞ്ജു അന്വേഷണം ആരംഭിച്ചിരുന്നു. നിലമ്പൂർ നഗരസഭയിലെ വൃന്ദാവനംകുന്നിലെ യോഗത്തിൽ മതവും വർഗീയതയും പറഞ്ഞ് അൻവർ വോട്ടു ചോദിക്കുന്ന പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പാണ് പരാതിക്കൊപ്പം സമർപ്പിച്ചിട്ടുള്ളത്. നഗരസഭയിലെ 9-ാം ഡിവിഷൻ ചന്തക്കുന്നിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി ആബിദക്ക് വേട്ടുതേടിയായിരുന്നു എംഎ‍ൽഎയുടെ വിവാദ പ്രസംഗം.