കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ വിലാപയാത്രയ്ക്കിടെ സിപിഎം ഓഫീസുകൾ തകർത്ത സംഭവത്തിൽ 21 മുസ്ലിംലീഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 20ഓളം വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെയാണ് സിപിഎം ഓഫീസുകൾക്ക് നേരെ അക്രമങ്ങളുണ്ടായത്.പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനും കീഴ്മാടം, കൊച്ചിയങ്ങാടി, പാനൂർ ടൗൺ, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകൾക്കും ലീഗുകാർ തീവച്ചു.

പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയും അക്രമമുണ്ടായി. പാനൂരിൽ ലോക്കൽ കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചിരുന്നു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യം പരിഗണിച്ച് കണ്ണൂരിൽനിന്ന് കൂടുതൽ പൊലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.

അക്രമിക്കപ്പെട്ട പാർട്ടി ഓഫീസുകൾ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും പി ജയരാജനും സന്ദർശിച്ചു. രാവിലെ എട്ടുമണിയോടെയാണ് നേതാക്കൾ സ്ഥലത്തെത്തിയത്. പ്രകോപനമുണ്ടായാലും പ്രതികരിക്കരുതെന്നാണ് പാർട്ടി അണികൾക്കും പ്രവർത്തകർക്കും ജില്ലാ നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം.

ലീഗ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമാണെന്ന് എംവി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ആസൂത്രിത കലാപത്തിനാണ് ലീഗിന്റെ അക്രമികൾ ശ്രമിച്ചത്. എട്ടു ഓഫീസുകൾ, കടകൾ, വായനശാലകൾ, സ്റ്റുഡിയോ, വീടുകൾ ഇതെല്ലാം തകർത്തതിൽ നിന്ന് വ്യക്തമാകുന്നത്. കലക്ടർ വിളിച്ച സമാധാനയോഗവുമായി സിപിഎം സഹകരിക്കുമെന്നും കുറ്റക്കാരുടെ പേരിൽ കർശനനടപടി സ്വീകരിക്കണമെന്നും എംവി ജയരാജൻ ആവശ്യപ്പെട്ടു.

ബോംബേറിൽ കാൽമുട്ടിലേറ്റ ഗുരുതര പരുക്കാണ് മൻസൂറിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബോംബേറിൽ മൻസൂറിന്റെ കാൽമുട്ട് തകർന്നു. ശരീരത്തിൽ ആഴത്തിലുള്ള മറ്റ് മുറിവുകളില്ല. രക്തം വാർന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുട്ട് ചിതറിപ്പോയ അവസ്ഥയിലായതിനാൽ ആദ്യം പ്രവേശിപ്പിച്ച തലശ്ശേരിയിലെയും പിന്നീട് എത്തിച്ച വടകരയിലെയും ആശുപത്രികളിൽ വെച്ച് മുറിവ് തുന്നിച്ചേർക്കാൻ പറ്റിയിരുന്നില്ല. പിന്നീടാണ് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് എത്തിച്ചത്.

മൻസൂറിന്റെ കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോയുടെ പ്രതികരണം. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണർ വ്യക്തമാക്കി.

അതേസമയം, മൻസൂർ കൊലപാതകത്തിലെ ഗൂഢാലോചനക്കാരനെന്ന കെ സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി സിപിഐഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗം പാനോളി വത്സൻ രംഗത്തെത്തി. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിന്റെ മേൽ വയ്ക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തുന്നതെന്നും സംഭവവുമായി സിപിഐഎമ്മിനോ നേതാക്കൾക്കോ ബന്ധമില്ലെന്നും പാനോളി വത്സൻ എഡിറ്റേഴ്‌സ് അവറിൽ പറഞ്ഞു. നേതാക്കളെ പ്രതിയാക്കാൻ സുധാകരന് ആഗ്രഹമുണ്ടാകും. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.

പാനോളി വത്സന്റെ വാക്കുകൾ: ''ചിലർ വിളിച്ച് പറഞ്ഞപ്പോഴാണ് അങ്ങനെയൊരു വാർത്ത പ്രചരിക്കുന്നത് അറിഞ്ഞത്. തെരഞ്ഞെടുപ്പ് ദിവസം ഞാൻ സഞ്ചരിച്ചത് കൂത്തുപറമ്പ് നഗരസഭയിലും കോട്ടയം, പാട്യം പഞ്ചായത്തിലുമാണ്. ഇവിടെയുള്ള ബൂത്തുകൾ സന്ദർശിക്കാനാണ് എൽഡിഎഫ് എന്നെ ചുമതലപ്പെടുത്തിയത്. അവിടെയായിരുന്നു ഉണ്ടായിരുന്നത്. സുധാകരൻ അങ്ങനെയൊരു കാര്യം പറയുമ്പോൾ നീതി പുലർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിന്റെ മേൽ വയ്ക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തിയത്.

സംഭവവുമായി സിപിഐഎമ്മിന് നേരിട്ട് ബന്ധമില്ലെന്ന് നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശികമായി നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ്. സംഭവവുമായി സിപിഐഎമ്മിനോ നേതാക്കൾക്കോ ബന്ധമില്ല. സുധാകരൻ പല സംഭവങ്ങളും നടത്തി പരിചയമുള്ള ആളെന്ന നിലയിൽ, ഏത് സംഭവവും സിപിഎമ്മിന്റെയും നേതാക്കളുടെയും തലയിൽ വയ്ക്കാൻ സാമർത്ഥ്യമുള്ള നേതാവാണ്. ഇതിൽ അപ്പുറം പരാമർശത്തെ കാണേണ്ടതില്ല. ബന്ധമില്ലാത്ത കാര്യങ്ങൾക്ക് ബന്ധമില്ലെന്ന് തന്നെ പാർട്ടി പറയാറുണ്ട്.

സംഭവസമയത്ത് ഞങ്ങൾ എവിടെയായിരുന്നു എന്നെല്ലാം പൊലീസിന് സമഗ്രമായി അന്വേഷിക്കാം. സുധാകരൻ എത്ര ക്രിമിനൽ കേസുകളിലും ഗൂഢാലോചനകളിലും പങ്കാളിയാണെന്ന് നാടിന് അറിയാം. നേതാക്കളെ പ്രതിയാക്കാൻ സുധാകരന് ആഗ്രഹമുണ്ടാകും. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. പാർട്ടി അച്ചടക്കത്തിലും അനുസരണയിലും ജനസേവനം നടത്തുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്ക് സുധാകരന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. ഒന്നിനെക്കുറിച്ചും ഭയവുമില്ല, ആശങ്കയുമില്ല.'