കൊല്ലം: ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ആദ്യം റംസി വിവരമറിയിച്ചത് നടി ലക്ഷ്മി പ്രമോദിനെയായിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം വരുത്താനായി അയത്തിലുള്ള മെടിട്രീന ആശുപത്രിയിലാണ് റംസിയെ പരിശോദനയ്ക്കായി കൊണ്ടു പോയത്. പരിശോധനയിൽ ഗർഭിണിയാണെന്നുറപ്പിച്ചതോടെ ഹാരിഷുമായി ലക്ഷ്മി സംസാരിച്ചു. പിന്നീട് ലക്ഷ്മി ഇക്കാര്യ വീട്ടിലറിയിക്കുകയും എല്ലാ വരും ചേർന്ന് ഗർഭം അലസിപ്പിക്കണമെന്ന് തീരുമാനിക്കുകയുമായിരുന്നു. അങ്ങനെയാണ് റംസിയെ നിർബന്ധിപ്പിച്ച് ഗർഭച്ഛിദ്രത്തിന് കൊണ്ടു പോയത്.

ലക്ഷ്മി പ്രമോദിനോട് ഗർഭം ആലസിപ്പിക്കണ്ട എന്ന് റംസി പറഞ്ഞിരുന്നു എന്ന് റംസിയുടെ സഹോദരി അൻസി പറഞ്ഞു. എന്നാൽ ലക്ഷ്മി ഹാരിഷിന് ജോലി ഇല്ലെന്നും ഉടനെ വിവാഹം കഴിക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് റംസിയെ ഗർഭച്ഛിദ്രത്തിന് സമ്മതിപ്പിച്ചെന്നാണ് അൻസി മറുനാടനോട് വ്യക്തമാക്കിയത്. ലക്ഷ്മിക്ക് പുറമേ ഹാരിഷിന്റെ മാതാവ് ആരിഫയും റംസിയെ അബോർഷൻ ചെയ്യാൻ നിർബന്ധിപ്പിച്ചിരുന്നു. വിവാഹത്തിന് മുൻപ് പ്രസവിച്ചാൽ കുടുംബത്തിന് നാണക്കേടാണെന്നും അതിനാൽ എത്രയും വേഗം കുഞ്ഞിനെ എങ്ങനെയും നശിപ്പിക്കണമെന്നുമാണ് പറഞ്ഞത്. മരുന്ന് കഴിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് ആദ്യം നോക്കിയത്.

എന്നാൽ മൂന്നുമാസം കഴിഞ്ഞിരുന്നതിനാൽ സാധ്യമല്ലായിരുന്നു. തുടർന്നാണ് ഏതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകാമെന്ന് തീരുമാനമെടുത്തത്. എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെ അബോർഷൻ നടക്കില്ല എന്ന് മനസ്സിലായതോടെ ലക്ഷ്മിയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കാമെന്ന ഉപായം ഹാരിഷിന് പറഞ്ഞു കൊടുത്തത്. അങ്ങനെയാണ് റംസിയോട് പറഞ്ഞ് മാതാപിതാക്കളുടെ വിവാഹ സർട്ടിഫിക്കറ്റ് കൈക്കലാക്കി വ്യാജമായി രേഖ ചമച്ചത്. തുടർന്നാണ് ഇവർ റംസിയുടെ ഗർഭച്ഛിദ്രം നടത്തിയത്.

ഷൂട്ടിങ് ലൊക്കേഷനിൽ കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ റംസിയെ ദിവസങ്ങൾക്ക് ശേഷമാണ് ലക്ഷ്മി വീട്ടിൽ കൊണ്ടു ചെന്നാക്കിയത്. ഒന്നും സംഭവിക്കാത്തപോലെ പെരുമാറണമെന്ന് ചട്ടംകെട്ടുകയും ചെയ്തു. എന്നാൽ ഹാരിഷ് വിവാഹത്തിൽ നിന്നും പിന്മാറുകയാണ് എന്നറിഞ്ഞതോടെ എല്ലാം കൈവിട്ടുപോയ റംസി വിവരങ്ങളെല്ലാം സഹോദരി റംസിയോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇക്കാര്യം റംസി തന്റെ ഭർത്താവ് മുനീറിനോട് പറഞ്ഞു. മുനീർ ഇക്കാര്യം ഹാരിഷിനോട് ചോദിച്ചപ്പോൾ എല്ലാ സംഭവിച്ചുപോയി ക്ഷമിക്കണം എന്നാണ് പറഞ്ഞത്. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാൻ മറ്റൊരു വിവാഹം കഴിക്കാതെ മാർഗ്ഗമില്ലെന്നും അല്ലെങ്കിൽ റംസിയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്നുമാണ് ഹാരിസ് മുനീറിനോട് പറഞ്ഞത്.

റംസിയുടെ മരണത്തിന് ശേഷം ഇക്കാര്യങ്ങളൊക്കെ പൊലീസിനോട് ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായ ഹാരിഷ് മുഹമ്മദ് പൊലീസ് ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളൊക്കെ ഏറ്റു പറഞ്ഞിട്ടുമുണ്ട്. പെൺകുട്ടിയെ ചൂഷണം ചെയ്ത വിവരങ്ങലൊക്കെ വിശദമായി പറഞ്ഞു. എവിടെയൊക്കെ കൊണ്ടു പോയിട്ടുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ വ്യക്തമായി ഇയാൾ പൊലീസിന് മുന്നിൽ തുറന്നു പറഞ്ഞു. ഹാരിസിന്റെ മാതാവിന്റെയും ലക്ഷ്മി പ്രമോദിന്റെയും പങ്കിനെ പറ്റിയും പൊലീസിനോട് പറഞ്ഞു. ഇതോടെയാണ് പൊലീസ് ഇവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തത്. ഹാരിസ് അറസ്റ്റിലായ ശേഷം പള്ളിമുക്കിലെ വീട്ടിൽ ഇവർ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് കുടുംബം അടക്കം ഇവിടെ നിന്നും മാറി.

ഹാരിസിന്റെ കുടുംബത്തിനെതിരെയും പൊലീസ് കേസ് എടുത്തതോടെ നടിയുൾപ്പെടെ സ്ഥലത്ത് നിന്നും മുങ്ങി. പൊലീസ് പലവട്ടം ഇവരുടെ വീട്ടിൽ അന്വേഷിച്ചു എത്തിയെങ്കിലും വീട് അടഞ്ഞ നിലയിലാണ്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലടക്കം പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ടെന്നാണ് കൊട്ടിയം എസ്.എച്ച.ഒ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും അറിയിച്ചു. അതേ സമയം നടിയും കുടുംബവും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എന്നാണ് വിവരം. ജാമ്യം ലഭിക്കുന്നതു വരെ അറസ്റ്റ് വൈകിപ്പിക്കാൻ പൊലീസിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്.

എന്നാൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ബാഹ്യ സമ്മർദ്ദങ്ങൾ ഒന്നുമില്ലെന്നുമാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർ പറയുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയാഗിച്ചിട്ടുണ്ടെന്നും കാര്യക്ഷമമായി കേസ് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനായി കൊട്ടിയം കണ്ണനല്ലൂർ സിഐമാർ ഉൾപ്പെട്ട പ്രത്യേക സംഘത്തെ ചാത്തന്നൂർ എസിപി നിയോഗിച്ചു. ഒൻപതംഗ സംഘത്തിൽ രണ്ടു വനിതാ ഉദ്യോഗസ്ഥരും സൈബർ വിദഗ്ധരുമുണ്ട്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനു പൊലീസ് അപേക്ഷ നൽകിയിരിക്കുകയാണ്.

ഇന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത ശേഷം പെൺകുട്ടിയുമായി ഹാരിഷ് പോയ സ്ഥലങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തും.