പത്തനംതിട്ട: മൂന്നു മാസമായി കിഴക്കൻ മലയോര മേഖലയെ ഭീതിയിലാക്കിയ പുള്ളിപ്പുലി ഒടുവിൽ കുടുങ്ങി. സീതത്തോട്-ആങ്ങമൂഴി മേഖലയിൽ ഭീതിപരത്തിയ പുലിയാണ് വനപാലകർ സ്ഥാപിച്ച കെണിയിൽ അകപ്പെട്ടത്. പുലിയുടെ സാന്നിധ്യം പതിവാകുകയും നാട്ടുകാർ പരാതിയുമായി രംഗത്ത് വരികയും ചെയ്തതോടെയാണ് അളിയൻ മുക്ക് പ്രദേശത്ത് കൂടുവച്ചത്. ഒരാഴ്ച മുമ്പ് വച്ച കൂട്ടിൽ കഴിഞ്ഞ മൂന്നു ദിവസമായി ഇരയെ ഇട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി കൂട്ടിലകപ്പെട്ട പുലിയെ രാവിലെ വനം വകുപ്പുദ്യോഗസ്ഥരെത്തി കക്കി വനമേഖലയിൽ തുറന്നു വിട്ടു.

കഴിഞ്ഞ മൂന്നു മാസമായി ആങ്ങമൂഴിയിൽ ജനവാസ മേഖലകളിൽ ഭീതി പരത്തിയ പുലി എട്ടോള്ം വളർത്തു നായകളെയും നിരവധി മറ്റു വളർത്തു ജീവികളെയും ആക്രമിച്ചു. സന്ധ്യകഴിഞ്ഞ് ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്ന ആങ്ങമൂഴി മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. സ്ഥിരം നാട്ടിലിറങ്ങുന്ന കാട്ടാനയാണ് മറ്റൊരു ആശങ്ക. വന്യമൃഗം ശല്യം തടയാൻ നിരവധി അഭ്യർത്ഥനകൾ നൽകിയിട്ടും വനപാലകർ നടപടികൾ സ്വീകരിച്ചിരുന്നില്ല എന്ന പരാതി ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം കെണിയിൽ വീണ പുലിയെ ഗവി വനമേഖലയിലാണ് തുറന്നു വിട്ടിരിക്കുന്നത്. എന്നാൽ ഈ പ്രദേശം വന്യമൃഗങ്ങളെ സംബന്ധിച്ച് തിരിച്ചെത്താനാകാത്ത വിധം ദൂരെയല്ല. ഒരിക്കൽ ജനവാസ മേഖലയിൽ സ്ഥിര സാന്നിദ്ധ്യമായ പുലി തിരിച്ചെത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ.