കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിലും പി എം എ സലാമിനെ ആക്ടിങ്ങ് സെക്രട്ടറിയാക്കിയതിലുംനേതാക്കൾക്ക് തെറ്റുപറ്റിയതായി മുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ വിമർശനം. പാർട്ടിയുടെ കാര്യങ്ങൾ ഏതാനും നേതാക്കൾ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മുഖത്തുനോക്കി ഷാജി പറഞ്ഞു.

മാത്രമല്ല മുതിർന്ന നേതാക്കളുടെ പദവി മോഹങ്ങൾ സംസ്ഥാനത്തൊട്ടാകെ ലീഗിൽ ഉണ്ടാക്കുന്ന പ്രതിസന്ധി പാർട്ടിയെ നാശത്തിലേക്കു തള്ളിവിടുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. നല്ല കാര്യങ്ങള് കണ്ടാൽ പകർത്തണമെന്നും പാർലമെന്ററി സ്ഥാനങ്ങളിൽ സിപിഎം സ്വീകരിച്ച നിലപാട് പ്രശംസനീയമാണെന്നും യുവജനങ്ങളിൽ ഇത് ഉണ്ടാക്കിയ ഓളം തിരിച്ചറിയണമെന്നും ഇവർ ആവശ്യപ്പെട്ടു.

നിയമസഭാ തെരെഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി ചർച്ച ചെയ്യാൻ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവും തിരുത്തൽ ശക്തികളായും നേതാക്കൾ മുന്നോട്ടുവന്നത്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന് കെ എം ഷാജിയും സാദിഖലി ശിഹാബ് തങ്ങളുമാണ് പറഞ്ഞത്.

മാത്രമല്ല സാമ്പത്തിക കാര്യങ്ങൾ ഒരു നേതാവ് മാത്രം കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണമന്നും പാർട്ടി എന്നാൽ എല്ലാം ഞാൻ ആണെന്നാ ഭാവം നേതാക്കൾ അവസാനിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. സാമ്പത്തിക ഇടപാടുകൾ നേതൃനിരയിലെ പ്രധാന നേതാക്കങ്ങൾ കൂടി അറിയണമെന്ന് ഷാജി യോഗത്തിൽ ആവശ്യപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കാൻ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചെന്ന ആരോപണം കെ.എസ് ഹംസ ഉയർത്തിക്കൊണ്ടുവന്നു. കെ.എം ഷാജി, പി.എം സാദിഖലി തുടങ്ങിയവർ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉന്നയിച്ചപ്പോൾ പ്രതിരോധിക്കാനെത്തിയത് പി.കെ ഫിറോസും നജീബ് കാന്തപുരവും മാത്രമാണ്.

തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നതിലുപരി 9 മണിക്കൂർ നീണ്ട ചർച്ചയിൽ ലീഗ് ഭാരവാഹി നേതൃത്വത്തിനെതിരായ പൊതു വിമർശനമായിരുന്നു ഉയർത്തിയത്. സംഘടനാ രീതികളിൽ അഴിച്ചുപണി വേണമെന്നും പാർട്ടിയെ ഒരു ചാരിറ്റി സംഘടന തലത്തിലേക്കും സാമൂഹ്യ മാധ്യമങ്ങൾക്കുള്ളിലും ഒതുങ്ങി പോകുന്ന സ്ഥിതിവിശേഷം മാറണമെന്നും ഷാജി അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടു.

ലീഗിലെ തലമുറമാറ്റത്തെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നെന്ന് പറഞ്ഞ സാദിഖലി തങ്ങളെ കുഞ്ഞാലിക്കുട്ടി പരസ്യമായി തിരുത്തി. എതിർപ്പ് തണുപ്പിക്കാനും തോൽവി പഠിക്കാനും ഉപസമിതിയെ നിയോഗിച്ചു. തെരഞ്ഞടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം നേതൃത്വത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രവർത്തകരും രോഷം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഭാരവാഹി യോഗത്തിൽ രൂക്ഷ വിമർശനമുയർന്നത് .