തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദത്തിൽ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രി ഫയലുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്. ലൈഫ് മിഷൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കിൽക്കൂടി ലൈഫ് മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശഭരണവകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടുവകുപ്പുകളിൽ നിന്നും മുഖ്യമന്ത്രി ഫയലുകൾ വിളിപ്പിച്ചത്.

വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടിരുന്നത്. ലൈഫ്മിഷൻ സിഇഒ യു.വി.ജോസാണ് ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നത്. ധാരാണാപത്രം തയ്യാറാക്കിക്കൊണ്ടുവന്നത് റെഡ്ക്രസന്റാണ്.

ഏകപക്ഷീയമായി റെഡ്ക്രസന്റ് തയ്യാറാക്കിയ ധാരണാപത്രം നടപടിക്രമം പാലിക്കാതെ തിടുക്കത്തിൽ ഒപ്പിടുകയാണ് ഉണ്ടായതെന്ന ആക്ഷേപം ഉയർന്നിരുന്നു. അത് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മുഖ്യമന്ത്രി വിളിപ്പിച്ചത്.

തദ്ദേശഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീനും സമാനമായ രീതിയിൽ ഫയലുകൾ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്.അതേസമയം എല്ലാം കയ്യോടെ പിടികൂടിയപ്പോൾ പിടിച്ചുനിൽക്കാനുള്ള അവസാനത്തെ ശ്രമമായിട്ടാണ് മുഖ്യമന്ത്രിയുടെ നടപടിയെ കാണുന്നതെന്ന് എംഎൽഎ അനിൽ അക്കര പറഞ്ഞു.

ഫയൽ വിളിപ്പിച്ച് ഇത് എങ്ങനെയെങ്കിലും അട്ടിമറിക്കാനുള്ള അവസാനത്തെ ശ്രമം നടത്തുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്ന് അനിൽ അക്കര പറഞ്ഞു. ഹാബിറ്റാറ്റിനെ മറയാക്കി ശിവശങ്കറും സ്വപ്നയും നടത്തിയ തട്ടിപ്പാണ്. മന്ത്രിയെ രക്ഷപ്പെടുത്താനുള്ള അവസാനത്തെ ശ്രമമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. തദ്ദേശഭരണ വകുപ്പ് അറിഞ്ഞിട്ടില്ല, മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലഎന്നെല്ലാം ഇപ്പോൾ പറയുന്നത് ശുദ്ധകളവാണെന്നും അദ്ദേഹം ആരോപിച്ചു.