തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തീക ഞെരുക്കം രൂക്ഷമാകുന്നതിനിടെ പുതിയ പ്രതിസന്ധിയായി മദ്യത്തിന്റെ ലഭ്യതയിലെ കുറവ്. ബെവ്‌കോയും മദ്യ വിതരണ കമ്പനികളും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മദ്യലഭ്യതയിൽ കുറവുണ്ടായേക്കുമെന്നാണ് സൂചന.മദ്യപന്മാർക്കൊപ്പം തന്നെ സർക്കാറിനെയും വലക്കുന്നതാണ് ഈ സ്ഥിതി. സർക്കാറിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നാണ് മദ്യം. നിലവിലെ സാമ്പത്തീക ഞെരുക്കത്തിനിടെ ഇത് കൂടിയാകുമ്പോൾ സ്ഥിതി വീണ്ടും ഞെരുക്കത്തിലാവും.

മദ്യവിതരണം നിർത്തിവയ്ക്കുന്ന കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുമെന്ന മുന്നറിയിപ്പുമായി ബെവ്‌കോ ഉത്തരവിറക്കിയിട്ടുണ്ട്. പുതിയ നിബന്ധനകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും, ഉത്പാദനവും വിതരണവും നിർത്തിവയ്‌ക്കേണ്ടിവരുമെന്നും പല ഡിസ്റ്റിലറികളും വ്യക്തമാക്കി.മദ്യത്തിന്റെ ഏക്‌സൈസ് ഡ്യൂട്ടിയും ഇറക്കുമതി ഫീസും ഡിസംബർ 6 മുതൽ കമ്പനികൾ മുൻകൂർ അടക്കണമെന്ന ബെവ്‌കോ ഉത്തരവാണ് നിലവിലെ പ്രതിസന്ധിക്ക് വഴിവച്ചത്.

ഇതുവരെ ബെവ്‌കോയാണ് ഇത് മൂൻകൂട്ടി അടച്ചിരുന്നത്. 1700 കോടിയോളം പ്രതിവർഷം അധിക ബാധ്യത വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ബെവ്‌കോ വിശദീകരിക്കുന്നു. അബ്കാരി നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് പുതിയ നിബന്ധനയെന്നും ബവ്‌കോ വ്യക്തമാക്കുന്നു. എന്നാൽ നിലവിലെ കരാറിന്റെ ലംഘനമാണെതിന്ന് ചൂണ്ടിക്കാട്ടി മദ്യവിതരണ കമ്പനികൾ ബെവ്‌കോയ്ക്ക് വക്കിൽ നോട്ടിസയച്ചു.

ബെവ്‌കോ നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ പല കമ്പനികളും മദ്യവിതരണം നിർത്തിവച്ചു തുടങ്ങി. വിതരണം മുടക്കുന്ന കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് കാട്ടി ബവ്‌കോയും നോട്ടിസയച്ചു തുടങ്ങി. എക്‌സൈസ് ഡ്യൂട്ടി മുൻകൂർ അടക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സാഹചര്യത്തിൽ ഉത്പാദനവും വിതരണവും നിരത്തിവച്ച്, ലേ ഓഫ് ഏർപ്പെടുത്തേണ്ടിവരുമെന്ന് പല ഡിസ്റ്റലറികളും വ്യക്തമാക്കി.

നിലിവിലെ സ്ഥിതി തുടർന്നാൽ ജനുവരി ആദ്യവാരത്തോടെ മദ്യലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. മദ്യകമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും, ഏക്‌സൈസ് ഡ്യൂട്ടി ഉത്തരവ് പിൻവിലക്കില്ലെന്നും ബവ്‌കോ വ്യക്തമാക്കി. മദ്യലഭ്യതയിൽ കുറവുണ്ടാകാതിരിക്കാൻ ,ബദൽ മാർഗ്ഗങ്ങൾ തേടുമെന്നും ബവ്‌കോ അറിയിച്ചു.