തിരുവനന്തപുരം: ഡിജിപി സ്ഥാനം ഒഴിയും മുമ്പ് തുറന്നുപറച്ചിലുമായി ഡിജിപി ലോകനാഥ് ബെഹ്‌റ. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ്ങ് ഗ്രൗണ്ടായി മാറുന്നെന്ന് ബെഹ്‌റ തുറന്നടിച്ചു. വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഉയർന്നു നിൽക്കുന്നതുകൊണ്ട് തന്നെ കേരളത്തിൽ നിന്നുള്ളവരെ ഭീകര സംഘടനകൾക്ക് ആവശ്യമാണെന്നാണ് ലോക്നാഥ് ബെഹ്റ പറഞ്ഞത്.

ഡോക്ടർമാർ, എൻഞ്ചിനിയർമാർ തുടങ്ങിയവരെ അവർക്ക് ആവശ്യമാണ്. അതുകൊണ്ട് വർഗീയവത്കരിച്ച് ആളുകളെ കൊണ്ടു പോകാനാണ് ശ്രമം. പക്ഷേ ഇത് ഇല്ലാതാക്കാൻ പൊലീസിന് കഴിവുണ്ട്, അതുകൊണ്ട് പേടിക്കേണ്ടതില്ലെന്നും ബെഹ്റ പറഞ്ഞു. യുഎപിഎ നിയമം പാർലമെന്റിൽ പാസായതാണെന്നും. അതുകൊണ്ട് തന്നെ ആ നിയമം നടപ്പിലാക്കുന്നതിൽ തനിക്ക് വ്യക്തിപരമായി പ്രയാസങ്ങളൊന്നുമില്ലെന്നും ബെഹ്റ പറഞ്ഞു.

''ഞാനൊരു ലോ എൻഫോഴ്‌സറാണ്. ഏത് നിയമം എനിക്ക് കിട്ടുന്നുവോ അത് ഞാൻ നടപ്പിലാക്കും. യുഎപിഎ പാർലമെന്റിൽ പാസായിട്ടുള്ള നിയമാണ്. അത് വരുമ്പോൾ നടപ്പിലാക്കേണ്ടി വരും. അതിന് എനിക്ക് മടിയൊന്നുമില്ല. മാവോയിസ്റ്റ് ആളുകളെ ടെക്‌നിക്കലി ടെററിസ്റ്റ് എന്ന് പറയാറില്ല. പക്ഷേ ചെയ്യുന്ന കാര്യങ്ങൾ ടെററിസ്റ്റ് പോലെ തന്നെയാണോ? പാവപ്പെട്ട ആളുകളെ തോക്കിൻ മുനയിൽ നിർത്തി എനിക്ക് അഞ്ച് കിലോ അരി തരണമെന്നൊക്കെ എന്തിനാണ് പറയുന്നത്. മാവോയിസ്റ്റ് ആളുകൾ ഓട്ടോമാറ്റിക്ക് തോക്ക് പിടിച്ചിട്ട് കാട്ടിൽ കയറുകയാണ്. ഈ ആളുകളെയൊക്കെ പിടിക്കുന്നതൊന്നും അത്ര എളുപ്പമല്ല. അപ്പോൾ ചിലപ്പോൾ സംഘർഷമുണ്ടാകും, '' ബെഹ്‌റ പറഞ്ഞു.

പൊലീസിനെതിരെ വിമർശനങ്ങളുണ്ടായ സമയത്ത് മുഖ്യമന്ത്രിയെ എല്ലാ കാര്യങ്ങളും നേരിട്ടറിയിക്കാറുണ്ടെന്നും, വസ്തുതകൾക്ക് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് പിണറായി വിജയനെന്നും ബെഹ്‌റ കൂട്ടിച്ചേർത്തു. പൊലീസിന് തെറ്റുപറ്റിയ സമയത്ത് അത് സിബിഐയ്ക്ക് വിടാനും മുഖ്യമന്ത്രി തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി കൊലപാതകങ്ങളിൽ വ്യക്തിപരമായി ദുഃഖമുണ്ടെന്നും ബെഹ്റ പറഞ്ഞിരുന്നു.

പിണറായി വിജയൻ നൂറ് ശതമാനം പ്രൊഷണൽ മുഖ്യമന്ത്രിയാണെന്നും ബെഹ്‌റ പറഞ്ഞു. സിബിഐ മേധാവിയാകാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും മുൻ ഡിജിപി ടിപി സെൻകുമാർ ജേഷ്ഠ്യസഹോദരനെ പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സെൻകുമാറുമായി ഒരുഘട്ടത്തിൽ പോലും തർക്കമുണ്ടായിരുന്നില്ല. സെൻകുമാറിനോട് ബഹുമാനമെ ഉണ്ടായിരുന്നുള്ളു. ഒരിക്കലും മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള പാലമായി പ്രവർത്തിച്ചിട്ടില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും ബെഹ്റ പറഞ്ഞു. സിബിഐ മേധാവിയാകാൻ കഴിയാത്തതിൽ വിഷമമുണ്ട്. മാർക്കിങിൽ താനായിരുന്നു മുന്നിലെന്നും ബെഹ്റ പറഞ്ഞു.

സ്വർണക്കടത്ത് തടയാൻ മഹാരാഷ്ട്ര മാതൃകയിൽ നിയമം കൊണ്ടുവരണം. കഴിഞ്ഞ അഞ്ച് വർഷത്തെ പൊലീസിന്റെ പ്രവർത്തനം സ്വയം വിലയിരുത്തുന്നില്ല. ജനം വിലയിരുത്തട്ടെ. കോവിഡ് പ്രതിരോധത്തിൽ പൊലീസിന്റെ സേവനം താരതമ്യമം ഇല്ലാത്തതാണ് എറെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ്, കേരളാ പൊലീസ് രാജ്യത്തെ തന്നെ മികച്ച സേനകളിൽ ഒന്നാണെന്നും ബെഹ്റ പറഞ്ഞു.