ലക്‌നൗ: കേരളത്തിൽ സൈബർ ലോകത്തെ വിമർശനങ്ങളെ തടയാൻ വേണ്ടിയാണ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാവുന്ന നിയമഭേദഗതിമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോയത്. ഇതിന്റൈ അപകടം വലുതാകുമെന്ന് മനസ്സിലായി പ്രതിഷേധം ശക്തമായപ്പോൾ ഓർഡിനൻസിന് മേൽ നടപടി കൊക്കൊള്ളാതിരിക്കുകയാണ് ഇപ്പോൾ. ഇതിനിടെ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന വിവാദമായ മറ്റൊരു നിയമം മുസ്ലിം മതത്തിലെ യുവാക്കളെ വ്യാപകമായി വേട്ടയാടാൻ ഇട നൽകുന്നു എന്ന ആക്ഷേപത്തിന് ഇടയാക്കുന്നു.

ലൗവ് ജിഹാദ് നിരോധന നിയമമാണ് യുപി ഓർഡിനൻസ് വഴി കൊണ്ടുവന്നത്. ഓർഡിനൻസ് നടപ്പിലാക്കിയതിന് പിന്നാലെ നിരവധി അറസ്റ്റുകളുകളാണ് പ്രണയ വിവാഹങ്ങളുടെ പേരിൽ ഉണ്ടായിരിക്കുന്നത്. ഇരുവീട്ടുകാരും സമ്മതിച്ചു കൊണ്ടുള്ള വിവാഹങ്ങളുടെ പേരിൽ പോലും പൊലീസ് കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്ത സംഭവങ്ങളുണ്ടായി.

മറ്റൊരു മതത്തിൽപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാനായി ചണ്ഡിഗഡിൽ നിന്ന് അലിഗഡിലെത്തിയ മുസ്‌ലിം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവമാണ് പുരത്തുവരുന്നത്. യുവതിയെ തട്ടിക്കൊണ്ടുവന്നുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. സോനു മാലിക് എന്ന 21കാരനായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആളുകൾ നോക്കി നിൽക്കെ, ഇയാളെ കോടതി പരിസരത്തുനിന്ന് പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇതിന് പിന്നാലെ സോനു മാലിക് വിവാഹം കഴിക്കാനിരുന്ന സ്ത്രി സോനുവിന്റെ അറസ്റ്റിനെതിരെ റോഡിലിറങ്ങി പ്രതിഷേധിച്ചു. താൻ മൈനറല്ലെന്നും 21 വയസായെന്നും ആരും തന്നെ നിർബന്ധിച്ച് മത പരിവർത്തനത്തിന് ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു യുവതിയുടെ പ്രതിഷേധം. ശേഷം ഈ സ്ത്രീയെ പൊലീസ് സംഭവസ്ഥലത്ത് നിന്നും പിടിച്ചുകൊണ്ടുപോയി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.

അലിഗഡ് സിവിൽ ലൈൻ പൊലീസാണ് സോനു മാലക്കിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് യുപിയിൽ ലൗ ജിഹാദിനെതിരായ ഓർഡിനൻസിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകിയത്. അതിന് പിന്നാലെയാണ് ഈ അറസ്റ്റ്. സംഭവത്തിൽ പെലീസ് വിശദീകരണം നൽകി.

ഈ സംഭവത്തിന് പുറമേ നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരം ഉത്തർപ്രദേശിൽ ഏഴ് പേർ അറസ്റ്റിലായി. ഹിന്ദു പെൺകുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയെന്ന പരാതിയിലാണ് ഏഴ് പേർ അറസ്റ്റിലായത്. സീതാപൂറിലാണ് സംഭവം. ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പിതാവാണ് പൊലീസിൽ പരാതി നൽകിയത്.

സംഭവവുമായി ബന്ധപ്പെട്ട് 8 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനൊപ്പം വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും എട്ടംഗ സംഘം കവർന്നെന്നും പരാതിയിൽ ആരോപിക്കുന്നു.

കഴിഞ്ഞ ആഴ്‌ച്ചയാണ് യോഗി സർക്കാർ നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടു വന്നത്. നിർബന്ധിച്ച് മതപരിവർത്തനം നടത്തിയാൽ ഒന്ന് മുതൽ അഞ്ചുവർഷം വരെ തടവും 15,000 രൂപ പിഴയുമാണ് ശിക്ഷയായി ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ, സ്ത്രീകളേയോ മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും നിയമത്തിൽ പറയുന്നു.