കട്ടപ്പന: ദ്വീർഘകാലത്തെ പ്രണയത്തിനൊടുവിൽ എതിർപ്പുകളെ അവഗണിച്ചു വിവാഹം കഴിക്കാൻ ഒരങ്ങുമ്പോഴാണ് അശ്വതിയെയും രൂപേഷിനെയും ആശങ്കയിലാക്കി ആ അപകടം ഉണ്ടായത്. നവവരൻ ബൈക്ക് അപകടത്തിൽ പെട്ട് കാലിന് പരിക്കേൽക്കുയായിരുന്നു. വിവാഹം മുടങ്ങുമെന്ന ആശങ്ക ശക്തമായ നിമിഷങ്ങൾ. എന്നാൽ ഒടുവിൽ പ്രതിബന്ധങ്ങളെല്ലാം മറികടന്ന് അശ്വതിക്ക് രൂപേഷ് മിന്നുകെട്ടി.

പാറക്കടവ് സ്വദേശിനി അശ്വതിയെയാണ് വലിയപാറ കാവ്യഭവൻ രൂപേഷ് താലിചാർ്ത്തിയത്. വിവാഹത്തിന് തൊട്ടുമുമ്പാണ് ഇതിനിടെയാണ് അപകടം വില്ലനായത്. വിവാഹാവശ്യത്തിന് പൂവ് വാങ്ങാനുള്ള യാത്രയ്ക്കിടെ ഞായറാഴ്ച രാവിലെ കട്ടപ്പന സെൻട്രൽ ജങ്ഷനിൽ രൂപേഷ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ രൂപേഷ് ആശുപത്രിയിലായി.

വിവാഹം മുടങ്ങുമെന്ന അവസ്ഥ ഉണ്ടായെങ്കിലും ആശുപത്രി കിടക്കയിൽ നിന്നെത്തി രൂപേഷ് അശ്വതിക്ക് താലിചാർത്തി. പേഴുംകവലയിലെ ക്ഷേത്രത്തിൽവെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ക്ഷേത്രമുറ്റത്തേക്ക് വാഹനമെത്താത്തതിനാൽ സമീപത്തെ വീട് വിവാഹ വേദിയാക്കി. രൂപേഷ് വാഹനത്തിലിരുന്ന് അശ്വതിക്ക് താലിചാർത്തി. വിവാഹ ചടങ്ങ് കഴിഞ്ഞയുടൻ വരനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.