പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് കടത്തിക്കൊണ്ടു പോയ പതിനെട്ടുകാരിയെ കാമുകനൊപ്പം കോടതിയിൽ ഹാജരാക്കിയപ്പോൾ നാടകീയ രംഗങ്ങൾ. കാമുകൻ ക്രിമിനൽ ആണെന്ന് മനസിലാക്കിയ കോടതി പെൺകുട്ടിയെ ഒപ്പം വിടാൻ മടിച്ചു.

ഒരു വണ്ടി ഗുണ്ടകളുമായി വന്ന കാമുകൻ മജിസ്ട്രേറ്റിന് നേരെ തട്ടിക്കയറി. ഇടപെടാൻ ശ്രമിച്ച വനിതാ പൊലീസിനെ അസഭ്യം പറഞ്ഞു. ഒടുവിൽ പെൺകുട്ടിയെ കൗൺസിലിങ് നടത്തി ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചു. പണി പാളുമെന്ന് മനസിലായ ഗുണ്ടാ സംഘം കോടതി വളപ്പിൽ നിന്ന് മുങ്ങി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ വൈകിട്ടാണ് സംഭവങ്ങൾ അരങ്ങേറിയത്.

കൂടൽ സ്വദേശിയായ പതിനെട്ടുകാരിയെയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട തൃശൂർ സ്വദേശി വിപിൻ കടത്തിക്കൊണ്ടു പോയത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് നാലു ദിവസം മുൻപ് ബന്ധുക്കൾ കൂടൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് തൃശൂരിൽ നിന്ന് വിപിനെയും യുവതിയെയും കസ്റ്റഡിയിലെടുത്ത് ഇന്നലെ സ്റ്റേഷനിൽ എത്തിച്ചു.

പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയ വിപിൻ മോഷണം, പിടിച്ചു പറി, വധശ്രമക്കേസുകളിൽ പ്രതിയാണെന്ന് മനസിലാക്കിയ പൊലീസ് ഇൻസ്പെക്ടർ സുധിലാൽ ആ വിവരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചു. ആർക്കൊപ്പം പോകാനാണ് താൽപര്യമെന്ന് കോടതി ചോദിച്ചപ്പോൾ വിപിനൊപ്പമെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ഇൻസ്പെക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പെൺകുട്ടിയെ അയാൾക്കൊപ്പം അയയ്ക്കുന്നതിന് വിസമ്മതിച്ചു.

തൃശൂരിൽ നിന്ന് ഒരു വാഹനം നിറയെ ആൾക്കാരും കോടതിയിൽ എത്തിയിരുന്നു. ഇതോടെയാണ് വിപിൻ കോടതിയിൽ മജിസ്ട്രേറ്റിന് നേരെ ആക്രോശിച്ചത്. ഇടപെടാൻ ശ്രമിച്ച വനിതാ പൊലീസിനെയും ഗുണ്ടാ സംഘം അസഭ്യം വിളിച്ചു. കോടതിയിൽ ബഹളമായതോടെ കൂടുതൽ പൊലീസിനെ വിളിച്ചു വരുത്തി എല്ലാവരെയും പുറത്താക്കി.

തുടർന്ന് യുവതിയുടെ മൊഴി മജിസ്ട്രേറ്റിന്റെ ചേംബറിൽ എടുത്ത ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. മലയാലപ്പുഴയിലുള്ള ബന്ധു വീട്ടിലേക്കാണ് യുവതിയെ അയച്ചത്. പൊലീസ് തെരയുന്നതിനിടെ വിപിനും സംഘവും സ്ഥലം വിട്ടു.